‘കെജ്‌രിവാളിന്‍റെ ജാമ്യം സംഘപരിവാറിന്‍റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി’; കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്

 

തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്കാമെന്ന് കരുതുന്ന സംഘപരിവാറിന്‍റെ മുഖത്തേറ്റ അടിയാണ് കോടതി വിധി. ഏത് ഏകാധിപതിക്കും മുകളിലാണ് നീതിന്യായ വ്യവസ്ഥ. കോടതിവിധിയും നിരീക്ഷണങ്ങളും അതിന് അടിവരയിടുന്നു. സംഘപരിവാറിന്‍റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി ജനാധിപത്യത്തിന്‍റെ വിജയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇന്ത്യ മുന്നണിക്ക് കൂടുതൽ ആത്മവിശ്വാസവും ഊർജ്ജവും നൽകുന്നതാണ് സുപ്രീം കോടതി വിധി. കെജ്‌രിവാള്‍ പ്രചാരണ രംഗത്ത് എത്തുന്നത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഇന്ത്യ മുന്നണിക്ക് അനുകൂലമായ തരംഗമുണ്ടാകും. ജനാധിപത്യ ത്തിന്‍റെ അടിസ്ഥാന തത്വങ്ങളേയും രാജ്യത്തിന്‍റെ ആത്മാഭിമാനത്തേയും ചോദ്യം ചെയ്യാൻ ബിജെപിയേയും സംഘപരിവാർ ശക്തികളേയും കോൺഗ്രസ് അനുവദിക്കില്ല. പ്രതിപക്ഷം കൂടുതൽ കരുത്താർജിക്കുമ്പോൾ വർഗീയ വിദ്വേഷം ചീറ്റുന്ന മോദിക്കും സംഘത്തിനും ഈ തിരഞ്ഞെടുപ്പില്‍ ജനം കനത്ത തിരിച്ചടി നൽകുമെന്നും പ്രതിപക്ഷന നേതാവ് വാർത്താക്കുറിപ്പില്‍ പറഞ്ഞു.

Comments (0)
Add Comment