കെ.ടി ജലീല്‍ രാജിവെച്ച് പുറത്തുപോകണം: രമേശ് ചെന്നിത്തല

Sunday, November 4, 2018

ബന്ധുനിയമനത്തിലൂടെ   സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ  മന്ത്രി  കെ.ടി ജലീല്‍ ഒരു നിമിഷം പാഴാക്കാതെ  രാജിവെക്കണമെന്ന്  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി  അഭിമുഖത്തില്‍  പങ്കെടുക്കാത്തയാളെ തന്‍റെ  പിതൃസഹോദരന്‍റെ കൊച്ചുമകനാണ് എന്ന  ഒറ്റ  ആനുകൂല്യത്തില്‍ ന്യൂനപക്ഷ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത് ഗുരുതരമായ കൃത്യവിലോപവും, സ്വജന പക്ഷപാതവുമാണ്.   ഇതിന് വേണ്ടി   ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള യോഗ്യതയില്‍ മന്ത്രി ഇടപെട്ട്  വെള്ളം ചേര്‍ക്കുകയും ചെയ്തു.

പത്രങ്ങളില്‍ പരസ്യം ചെയ്താണ്  സാധാരണഗതിയില്‍ ഇത്തരം  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എന്നാല്‍ ഇവിടെ പത്രക്കുറിപ്പിലൂടെയാണ് അപേക്ഷ ക്ഷണിച്ചത്.   അത് തന്നെ ഗുരുതരമായ കൃത്യവിലോപനത്തിലേക്കും, സ്വജന പക്ഷപാതത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. മന്ത്രിയുടെ സ്വന്തക്കാരനെ എടുക്കാന്‍ വേണ്ടി മാത്രമാണ്   ഇതു ചെയ്തതെന്ന് വ്യക്തമാവുകയാണ്.

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സ്വന്തക്കാരെ തങ്ങളുടെ വകുപ്പുകളിലെല്ലാം തിരുകികയറ്റുന്ന പരിപാടി  ഇടതു സര്‍ക്കാര്‍ അധികാരത്തില്‍  വന്ന നിമിഷം തന്നെ തുടങ്ങിയതാണ്. ഇ.പി ജയരാജനും രാജിവെക്കേണ്ടിവന്നത് ബന്ധുനിയമന ആരോപണത്തെ തുടര്‍ന്നായിരുന്നുവെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യുനപക്ഷ വികസന  കോര്‍പറേഷന്‍റെ എം.ഡി തന്നെ ഇപ്പോള്‍ നിയമിക്കപ്പെട്ട ആള്‍ ഇന്‍റര്‍‌വ്യൂവിന് എത്തിയില്ല എന്ന് വ്യക്തമാക്കിയതോടുകൂടി  മന്ത്രി  കെ.ടി ജലീല്‍ കയ്യോടെ പിടിക്കപ്പെട്ടിരിക്കുകയുമാണ്.  ഇനിയും മന്ത്രിസ്ഥാനത്ത് കടിച്ച്  തൂങ്ങി നാണം കെടാതെ  കെ.ടി  ജലീല്‍ എത്രയും പെട്ടെന്ന് രാജിവെച്ച്   പുറത്ത് പോകാന്‍ തയാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.