മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ചോദിച്ച ചോദ്യത്തിനല്ല മറുപടി നല്‍കിയത്. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണ്. വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും ധനവകുപ്പിന്റേത് കാപ്‌സ്യൂള്‍ മാത്രമാണെന്നും മാത്യു കുഴല്‍നാടന്‍ തിരിച്ചടിച്ചു. ഒരു സേവനവും നല്‍കാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് പണം നല്‍കിയെന്നതാണ് പ്രധാന വിഷയം. സേവനം നല്‍കാതെ കോടികള്‍ നല്‍കിയെന്നതാണ് പ്രധാനം. കൈപ്പറ്റിയ തുകയ്ക്ക് ജി എസ് ടി അടച്ചിട്ടുണ്ടോ എന്നതായിരുന്നു തന്റെ ചോദ്യം. ധനവകുപ്പിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് താന്‍ മാപ്പ് പറയണമെന്ന് എ കെ ബാലന്‍ ആവശ്യപ്പെടുന്നത്. എ കെ ബാലന്‍ പറയുന്ന ധനവകുപ്പിന്റെ കത്ത് എനിക്ക് കിട്ടിയിട്ടില്ല. എന്റെ ഓഫീസില്‍ ഇതുവരെയും കത്ത് ലഭിച്ചിട്ടില്ല. മാധ്യമങ്ങളില്‍ നിന്നാണ് ധനവകുപ്പിന്റെ കത്ത് ലഭിച്ചത്. സിഎംആര്‍എല്‍ എന്ന കമ്പനി എക്‌സാലോജിക്കുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടുവെന്ന് കത്തിലുണ്ട്. 3 ലക്ഷം മാസം ലഭിക്കുന്ന രീതിയില്‍ 2.3.2017 ല്‍ സിഎംആര്‍എല്‍ കമ്പനി വീണയുടെ കമ്പനിയുമായി (എക്‌സാലോജിക്) കരാര്‍ ഒപ്പിട്ടു. 1.1.2017 മുതല്‍ വീണ വിജയനുമായി 5 ലക്ഷം മാസം നല്‍കുന്ന മറ്റൊരു കരാറുമുണ്ടായിട്ടുണ്ട്. എക്‌സാലോജിക്കിന് 1.7.2017 ലാണ് ജിഎസ്ടി രജിസ്‌ട്രേഷന്‍ ലഭിക്കുന്നത്. ഇതിനു മുന്‍പ് വീണാ വിജയനും കമ്പനിയും സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ പണം ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ്. വീണക്ക് ജിഎസ്ടി അടയ്ക്കാന്‍ കഴിയുക 17.1.2018 മുതല്‍ മാത്രമാണ്. അപ്പോള്‍ ഈ കരാര്‍ പ്രകാരമുള്ള തുകയുടെ ജിഎസ്ടി എങ്ങനെ അടയ്ക്കും ? ധനവകുപ്പിന്റെ കത്തും കത്തിലെ മറുപടിയും എങ്ങനെ ശരിയാകും? കത്തില്‍ 1.72 കോടിയുടെ നികുതിയാണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്. ധനകാര്യ വകുപ്പ് ഇറക്കിയ കത്ത് കാപ്‌സ്യൂള്‍ മാത്രമാണ്. കൊള്ള ചോദ്യം ചെയ്യപെടുമ്പോള്‍ ഇറങ്ങുന്ന കാപ്‌സ്യൂള്‍ മാത്രമാണിതെന്നും ധനമന്ത്രി മറുപടി നല്‍കണമെന്നും കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.