പിപിഇ കിറ്റ് അഴിമതിയില്‍ ലോകായുക്ത അന്വേഷണം തുടരാം; സർക്കാർ ഹർജി തള്ളി ഹൈക്കോടതി

 

കൊച്ചി: പിപിഇ കിറ്റ് അഴിമതിയില്‍ സർക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലോകായുക്ത നോട്ടീസിനെ എതിർത്ത് സര്‍ക്കാർ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്ത നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്‍റെ ഹർജിയാണ് കോടതി തള്ളിയത്. മുൻ മന്ത്രി കെകെ ശൈലജ അടക്കമുള്ളവർക്കെതിരായ അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ആരോഗ്യ സെക്രട്ടറി രാജൻ കോബ്രഗഡെ ഉള്‍പ്പെടെയുള്ളവർ നൽകിയ ഹർജിയാണ് തള്ളിയത്.

500 രൂപ വിലയുള്ള പിപിഇ കിറ്റുകൾ വാങ്ങിയത് 3 ഇരട്ടി ഉയർന്ന നിരക്കിലാണെന്ന് ആരോപിച്ചുള്ള പരാതിയിൽ ആണ് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉൾപ്പെടെയുള്ളവർക്ക് ലോകായുക്ത നോട്ടീസ് അയച്ചത്. കെ.കെ ശൈലജ, രാജൻ ഖൊബ്രഗഡെ എന്നിവരടക്കം 11 പേർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസാണ് ലോകായുക്തയെ സമീപിച്ചത്. അഴിമതിയും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് നേരത്തെ കോടതി അഭിപ്രായപ്പെട്ടിരുന്നു.

Comments (0)
Add Comment