തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നേതൃത്വ പരിശീലന ക്യാമ്പ്

 

തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

 

 

തിരുവനന്തപുരം ഡി.സി.സി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ കോൺഗ്രസിന്‍റെ പതാക ഉയർത്തിയതോടെയാണ് ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായത്. മതേതര ഇന്ത്യയെ തകർക്കാൻ മോദിയും അമിത് ഷായും ചേർന്ന് സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തതിന് ശേഷം കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജാതിയും മതവും പറഞ്ഞ് വിവേചനം നടത്തുന്ന അവസ്ഥ ആപത്കരമാണെന്നും ഇന്ത്യ എന്ന ആശയത്തെ മോദി തച്ച് തകർക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയത് വലിയ നേട്ടമാണെന്നും സംഘടനാ സംവിധാനം ശക്തമാകുകയും താഴേത്തട്ടിൽ പ്രവർത്തനം ഊർജിതമാക്കുകയും ചെയ്താൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.

 

 

ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് ബി.ജെ.പി അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണപരാജയം മറച്ചുവെക്കാൻ ബി.ജെ.പി വർഗീയമായ ചേരി തിരിവ് സൃഷ്ടിക്കുന്നു. ബി.ജെ.പി അല്ലാത്ത എല്ലാവരും ഭയപ്പെട്ട് ജീവിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ക്യാമ്പില്‍ സംസാരിച്ച മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍ പറഞ്ഞു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പിയും സംസാരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സജ്ജമാക്കുക എന്നതാണ് ക്യാമ്പിന്‍റെ പ്രധാന ലക്ഷ്യം.

 

kpccDCCCamp
Comments (0)
Add Comment