നിലയ്ക്കൽ സന്ദർശിച്ച കോൺഗ്രസ് എം.എൽ.എ സംഘത്തിന് കാണാനായത് സമാനതകളില്ലാത്ത ദുരിതങ്ങൾ. കെ.പി.സി.സി നിർദേശപ്രകാരം സന്ദർശനം നടത്തിയ മുന്‍മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ് ശിവകുമാർ, അടൂർ പ്രകാശ് എന്നിവർക്ക് മുന്നിൽ തങ്ങളുടെ ദുരിതങ്ങൾ കെ.എസ്.ആർ.ടി.സി ജീവനക്കാരും അയ്യപ്പൻമാരും പങ്കുവെച്ചു.
പന്ത്രണ്ട് മണിക്കൂറുകൾ തുടർച്ചയായി ഡ്യൂട്ടി ചെയ്ത് എത്തുന്ന തങ്ങൾക്ക് വിശ്രമിക്കാൻ ഒരു മുറിയോ ഭക്ഷണമോ പോലും ലഭിക്കുന്നില്ലന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ പരാതിപ്പെട്ടു.
ഓൺലൈൻ ടിക്കറ്റ് എടുത്ത് എത്തിയ അയ്യപ്പൻമാർ അടക്കം നൂറുകണക്കിന് പേരാണ് ബസിനുള്ളിലും പുറത്തുമായി കുടുങ്ങിപ്പോയത്. കുടിക്കാൻ ഒരു തുള്ളി വെള്ളമോ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ല എന്നാതാണ് ഏറ്റവും വലിയ പരാതി.
ഭക്തജനങ്ങളുടെ എണ്ണം പരമാവധി കുറക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായി സംഘം വിലയിരുത്തി. സർക്കാറിന്‍റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ നിലപാടാണ് ഉണ്ടായതെന്നും അവർ കുറ്റപ്പെടുത്തി.