ശസ്ത്രക്രിയക്ക് ശേഷം വിരലുകളിലേക്കുള്ള ഞരമ്പുകള്‍ക്ക് ക്ഷതം,രക്തയോട്ടം നിലച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ്

Jaihind Webdesk
Tuesday, December 26, 2023


കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം. ആറുമാസം മുമ്പ് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് പരാതി. മെഡിക്കല്‍ കോളേജ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലായിരുന്നു കുട്ടിയുടെ ചികിത്സ. മോതിരവിരലിലെ തടിപ്പും വേദനയുമായായിരുന്നു തുടക്കം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് സര്‍ജറി വേണമെന്ന് നിര്‍ദേശിച്ചു. മേയ് 22ന് നടത്തുകയും ചെയ്തു. ശസ്ത്രക്രിയ ചെയ്ത അന്ന് തന്നെ വല്ലാതെ വേദനിക്കുന്നെന്ന് കുട്ടി പറഞ്ഞിരുന്നു. സര്‍ജറി കഴിഞ്ഞ് മൂന്നാം ദിവസം കെട്ടഴിച്ചപ്പോള്‍ കൈമുട്ടിന് താഴെ പൊള്ളലേറ്റ പോലെ അടയാളങ്ങള്‍ ഉണ്ടായിരുന്നു. കൈപ്പത്തിയില്‍ എവിടെ തൊട്ടാലും കുട്ടി അറിയുന്നുണ്ടായിരുന്നില്ലെന്നും അമ്മ പറയുന്നു. അതില്‍ പിന്നെയിങ്ങോട്ട് കൈ പൂര്‍ണമായും അനക്കാനാവുന്നില്ല. ഒന്നും കൂട്ടിപ്പിടിക്കാനും കഴിയാത്ത അവസ്ഥയാണ് കുട്ടിക്കുള്ളത്. അഴിക്കുമ്പോ കയ്യെല്ലാം പച്ച നിറത്തിലായിരുന്നുവെന്ന് കുട്ടി പറയുന്നു. അഴിക്കുമ്പോ കൈയ്യെല്ലാം പച്ച നിറത്തിലായിരുന്നുവെന്ന് കുട്ടി പറയുന്നു. കുട്ടി വേദനയേക്കുറിച്ച് പറയുമ്പോള്‍ ഒപിയിലെ ഡോക്ടര്‍മാര്‍ സാധാരണമാണെന്ന നിലയിലാണ് പ്രതികരിച്ചതെന്നും രക്ഷിതാവ് പറയുന്നു.

വേദനയും നീരുമായി പല തവണ മെഡിക്കല്‍ കോളേജില്‍ പോയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും കുടുംബം പറയുന്നു. കളിക്കാനോ, ചിത്രം വരയ്ക്കാനോ, പഠിക്കാനോ പോയിട്ട് ചോറ് വാരിയുണ്ണാന്‍ പോലും കഴിയില്ലെന്നാണ് കുട്ടി പറയുന്നത്. ഒടുക്കം രണ്ട് മാസം മുന്പ് നടത്തിയ പരിശോധനയിലാണ് വിരലുകളിലേക്കുള്ള ഞരമ്പുകള്‍ക്ക് ക്ഷതമുണ്ടായി രക്തയോട്ടം നിലച്ചതായി മനസിലായത്. ചികിത്സാപ്പിഴവുണ്ടായെന്ന് കാണിച്ച് കളക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കി തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുകയാണ് കുടുംബം.