സംസ്ഥാന ബാലാവകാശ കമ്മീഷനിൽ വീണ്ടും അനധികൃത നിയമനത്തിന് നീക്കം; കമ്മിഷൻ അംഗങ്ങളായി സിപിഎം നേതാക്കളെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍; അയോഗ്യരെയും ശിക്ഷാ നടപടിക്ക് വിധേയരായവരെയും തിരുകിക്കയറ്റാൻ ശ്രമം | VIDEO

Jaihind News Bureau
Thursday, June 25, 2020

സംസ്ഥാന ബാലാവകാശ കമ്മീഷനിൽ വീണ്ടും അനധികൃത നിയമനത്തിന് നീക്കം. കമ്മിഷൻ അംഗങ്ങളായി സി പി എം നേതാക്കളെ നിയമിക്കാനാണ് നീക്കം നടക്കുന്നത്. വിദ്യാർഥികളെ കരുതിക്കൂട്ടി പരാജയപ്പെടുത്തിയതിയതിന്‍റെ പേരിൽ ശിക്ഷിക്കപ്പെട്ട ആളെയും കോടതി അയോഗ്യരാക്കിയവരെയുമാണ് കമ്മിഷനിൽ എത്തിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ആയി സി പി എം നേതാവിനെ നിയമിച്ചതിന് പിന്നാലെയാണ് വീണ്ടും അനധികൃത നിയമനത്തിന് ശ്രമം നടക്കുന്നത്.

സംസ്ഥാന ബാലാവകാശ കമ്മീഷനിൽ ചെയർ പേഴ്‌സനും ആറ് അംഗങ്ങളുമാണ് ഉള്ളത്. നിലവിൽ രണ്ട് പേരുടെ കാലാവധി കഴിഞ്ഞിട്ടില്ലാത്തതിനാൽ മറ്റ് നാല് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അഭിമുഖമാണ് നടന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ അവഗണിച്ച് സിപിഎം അനുഭാവികളെ കമ്മീഷൻ അംഗങ്ങളായി നിയമിക്കാനാണ് നീക്കമെന്നാണ് ആരോപണം. അപേക്ഷകരിൽ ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ നിന്ന് മന്ത്രി കെ.കെ. ശൈലജ അധ്യക്ഷയായ അഭിമുഖ പാനലാണ് ഓൺലൈനായി ഇന്‍റർവ്യൂ നടത്തി റാങ്ക് പട്ടിക തയ്യാറാക്കിയത്.

കേരള സർവ്വകലാശാലയുടെ എൽഎൽബി പരീക്ഷയിൽ റാങ്ക് ലഭിക്കേണ്ട ഗവ. ലോ കോളേജ് വിദ്യാർത്ഥികളെ കൂട്ടത്തോടെ മനഃപൂർവ്വം തോൽപ്പിച്ചുവെന്ന പരാതിയെത്തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശാനുസരണം സർവ്വകലാശാല അന്വേഷണം നടത്തി ശിക്ഷാ നടപടി കൈക്കൊണ്ട ഡോ.സുഹൃത് കുമാർ എന്ന അധ്യാപകൻ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.

https://youtu.be/QIskTWaEzGM