പൊലീസ് സേനയ്ക്ക് ബാധിച്ചിരിക്കുന്നത് ഗുരുതരമായ രോഗം : രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, June 15, 2019

Ramesh-Chennithala

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയക്ക് കാര്യമായ രോഗം ബോധിച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രണ്ടു ദിവസമായി പുറത്തു വരുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.

മാവേലിക്കരയില്‍ പൊലീസുകാരിയെ പൊലീസുകാരന്‍ തീവെച്ചു കൊന്നത് ഞെട്ടിക്കുന്ന സംഭവമാണ്. കഴിഞ്ഞ ദിവസമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് നവാസ് മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് നാടുവിട്ടത്. കണ്ണൂര്‍ എ.ആര്‍.ക്യാമ്പിലെ കെ രതീഷ് എന്ന പൊലീസുകാരന്‍ മാനസിക പീഡനവും അപമാനവും സഹിക്കാന്‍ കഴിയാതെ രാജി വെച്ചതും കഴിഞ്ഞ ദിവസമായിരുന്നു.

ഒന്നിനുപുറകെ ഒന്നായി ഉണ്ടാവുന്ന ഈ അനിഷ്ട സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് തികഞ്ഞ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കേണ്ട പൊലീസ് സേനയില്‍ അസ്വസ്ഥത പടര്‍ന്നു പിടിക്കുന്നു എന്നാണ്. പൊലീസുകാര്‍ മാനസിക സമ്മര്‍ദ്ദത്തിനടിമപ്പെടുകയും അനഭിലഷണീയമായ പ്രവണതകള്‍ പൊലീസില്‍ തലപൊക്കുകയും ചെയ്യുന്നു. സമൂഹത്തിന്‍റെ കാവല്‍ സേനയായ പൊലീസില്‍ തന്നെ ഇത്തരം പ്രവണതകള്‍ ഉണ്ടാവുന്നത് സമൂഹത്തിന് ആപത്താണ്. പൊലീസ് സേനയെ നയിക്കുന്നതില്‍ അധികൃതര്‍ക്കുണ്ടായ പാളിച്ചകളാണ് ഇത്തരം പ്രവണതകള്‍ക്ക് കാരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.