ഒന്നാം ഇന്നിങ്സ് ലീഡിനായി കേരളവും ഗുജറാത്തും കടുത്ത പോരാട്ടം; രഞ്ജി സെമി ആവേശകരമായ അന്ത്യത്തിലേക്ക്

Jaihind News Bureau
Thursday, February 20, 2025

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളത്തിനും ഗുജറാത്തിനും തമ്മിലുള്ള പോരാട്ടം അതിന്‍റെ ആവേശപരിസമാപ്തിയിലേക്ക് നീങ്ങുകയാണ്. ആദ്യ ഇന്നിംഗ്സിൽ കേരളം 457 റൺസ് എന്ന മികച്ച സ്കോർ നേടിയതിന് മറുപടിയായി, ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 402 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സ് ലീഡിന് ഗുജറാത്ത് 58 റൺസ് കൂടി നേടേണ്ടതുണ്ട്. മധ്യനിരയിൽ കൃത്യമായ പ്രകടനം കാഴ്ചവച്ച ഗുജറാത്തിന് ഇപ്പോൾ ജയ്മീത് പട്ടേലിന്‍റെയും സിദ്ധാർത്ഥ ദേശായിയുടെയും കൂട്ടുകെട്ട് ആശ്വാസമാണ്. 132 പന്തിൽ നിന്ന് 60 റൺസ് നേടിയ ജയ്മീത് നിലവിൽ ക്രീസില്‍ ഉണ്ട്. 75 പന്തിൽ നിന്ന് 15 റൺസ് എടുത്ത സിദ്ധാർത്ഥ എതിർവശത്തുണ്ട്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിന് 43 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ജലജ് സക്സേനയുടെ മികച്ച സ്പിൻ മികവാണ് കേരളത്തിന് പ്രതീക്ഷ നൽകുന്നത്. നാലു വിക്കറ്റ് നേടിയ സക്സേനയാണ് ഗുജറാത്തിന്‍റെ മുന്നേറ്റത്തിന് പ്രധാന തടസ്സം സൃഷ്ടിച്ചത്. എം.ഡി. നീധീഷും ഒരു പ്രധാന വിക്കറ്റ് വീഴ്ത്തി കേരളത്തിന് പിന്തുണ നൽകി. ഗുജറാത്തിന് വേണ്ടി ഓപ്പണർ പ്രിയങ്ക് പാഞ്ചൽ (148) ഉജ്വല പ്രകടനത്തോടെ ടീമിനെ മുന്നോട്ട് നയിച്ചു. മത്സരത്തിന്‍റെ നാലാം ദിവസം 222-1 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്ത് ആദ്യ സെഷനിൽ തന്നെ നാല് പ്രധാന വിക്കറ്റുകൾ നഷ്ടപ്പെടുത്തി.

ജലജ് സക്സേനയുടെ ബൗളിംഗിന് മുന്നിൽ മനൻ ഹിഗ്രജിയ (33) തന്‍റെ ഇന്നിംഗ്സ് നീട്ടാൻ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ, മികച്ച സെഞ്ചുറി നേടിയ പാഞ്ചലിനെ സക്സേന തന്നെ ബൗൾഡാക്കി. ഉർവിൽ പട്ടേൽ (26) സ്റ്റംപൗട്ടാകുകയും ഹെമാംഗ് പട്ടേൽ (26) എം.ഡി. നീധീഷിന്‍റെ പന്തിൽ ഔട്ടാകുകയും ചെയ്തു. അവസാന വിക്കറ്റുകളിൽ ചിന്തൻ ഗജ് (2)യും വിശാൽ ജയ്സ്വാളും (14)യും തിരിച്ചുപോയതോടെ ഗുജറാത്ത് 357-7 എന്ന അവസ്ഥയിലേക്ക് നീങ്ങി.

ഇപ്പോൾ ഗുജറാത്ത് അവസാന മൂന്ന് വിക്കറ്റുകൾ കൊണ്ട് കേരളത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ, ജയ്മീത് പട്ടേലിന്‍റെ ചെറുത്തുനിൽപ്പാണ് ടീമിന് കരുത്ത് നൽകുന്നത്. കേരളത്തിന് വേഗം വിക്കറ്റുകൾ വീഴ്ത്താൻ കഴിഞ്ഞാൽ ലീഡിനായി വലിയ മുന്നേറ്റമുണ്ടാകുമെന്നതിൽ സംശയമില്ല. മത്സരത്തിന്‍റെ അഞ്ചാം ദിവസം കാര്യങ്ങൾ എങ്ങനെയാകും എന്നതെല്ലാം ഈ വിക്കറ്റുകളെ ആശ്രയിച്ചിരിക്കും.