ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള കരട് വിജ്ഞാപനത്തിനെതിരെ പോരാടും : കെ.സുധാകരൻ എം.പി

ആറളം കൊട്ടിയൂർ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ കരട് വിജ്ഞാപനം അംഗീകരിക്കാൻ കഴിയില്ലെന്നും ആറളം,കൊട്ടിയൂർ കേളകം, പഞ്ചായത്തുകളിൽ കാർഷിക മേഖലയിൽ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കർഷകരെ ആശങ്കയിലാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായി പോരാടുമെന്നും കെ.സുധാകരൻ എം.പി പറഞ്ഞു.

ആയിരക്കണക്കിന് കർഷകകുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുന്നതിന് ശക്തമായ ഇടപെടലുകൾ നടത്തും.

പരിസ്ഥിതി സംരക്ഷണം നാടിന്‍റെ ഭാവിക്ക് അത്യന്താപേക്ഷിതമാണ് പക്ഷെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ സമീപപ്രദേശങ്ങൾ പാരിസ്ഥിതിക ലോല പ്രദേശമായി പ്രഖ്യാപിക്കുകയും നിയന്ത്രണങ്ങൾ കൊണ്ടു വരികയും ചെയ്ത കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടി ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെയും കൃത്യമായ പഠനം നടത്താതെയും ഉള്ളതാണെന്ന് വ്യക്തമാണ്. കൊട്ടിയൂർ, ആറളം മേഖലയിലെ ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയെയും പരിസ്ഥിതി ലോല പ്രദേശങ്ങളിലുള്ള നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാൻ മന്ത്രാലയത്തിലെ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതായിരുന്നു.

കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ അശാസ്ത്രീയമായി പ്രഖ്യാപിച്ച ബഫർസോൺ പിൻവലിക്കുന്നതിനും വനാതിർത്തി സീറോ പോയിന്‍റായി ചുരുക്കുന്നതിനും ബഫർസോൺ വനാതിർത്തി മാത്രമായും വനാതിർത്തി മതിൽകെട്ടി തിരിക്കുന്നതിനും പ്രമോട്ടിംങ്ങ് കമ്മിറ്റിയിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളകളെയും കർഷകരെയും ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് കേന്ദ്ര സർക്കാറിന്‍റെ ഇടപെടൽ സൃഷ്ടിക്കുന്നതിന് വേണ്ടി ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും കെ.സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.

Comments (0)
Add Comment