വാളയാർ സംഭവം : പിണറായി സർക്കാറിന്‍റെ വികൃതമുഖം കൂടുതൽ വ്യക്തമായെന്ന് കെ സുധാകരൻ എം.പി

Jaihind Webdesk
Monday, October 28, 2019

വാളയാർ കേസിൽ പ്രതികളെ വെറുതേവിട്ട സംഭവത്തിലൂടെ പിണറായി സർക്കാറിന്‍റെ വികൃതമുഖം ഒരിക്കൽ കൂടി കൂടുതൽ വ്യക്തമായതായി കെ സുധാകരൻ എം.പി. പോലീസിന് വ്യക്തമായി മൊഴി നല്‍കിയ കേസിൽ പ്രതികളെ രക്ഷിക്കാൻ ഭരണ സ്വാധീനം ഉപയോഗിച്ച നരാധമൻമാരുടെ ഭരണമാണ് കേരളത്തിൽ ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2017 ജനുവരി 13ന് സഹോദരിമാരിൽ മൂത്തകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടപ്പോഴും പിന്നീട് മാർച്ച് നാലിന് ഇളയ കുട്ടിയെയും സമാനമായ രീതിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴും പോലീസ് പൂര്‍ണമായും പ്രതികള്‍ക്ക് അനുകൂലമായാണ് നിലകൊണ്ടത്. ഇതിന്‍റെ പരിണിത ഫലമാണ് കോടതിവിധിയിലൂടെ പുറത്തുവന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായി ഭരണത്തിൽ വേട്ടക്കാർക്ക് സംരക്ഷണവും ഇരകൾക്ക് മരണവുമാണ് ലഭിക്കുന്നത്. കേരളത്തിന്‍റെ സാമൂഹ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽപ്പോലും സി.പിഎമ്മിന്‍റെ സ്വാധീനത്തിൽ പ്രതികളെ രക്ഷപ്പെടുത്താൻ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി സൗകര്യമൊരുക്കുകയാണ് ചെയ്യുന്നത്.

വേട്ടക്കാർക്കൊപ്പം നില്‍ക്കുന്ന കേരള പോലീസിന്‍റെ അന്വേഷണത്തിലൂടെ വാളയാർ കേസിലെ പ്രതികൾക്ക് ശിക്ഷ ലഭിക്കില്ല. സി.ബി.ഐ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. പ്രതികളെ വെറുതേവിട്ട കോടതി വിധി ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിച്ച ഔദ്യോഗിക സംവിധാനത്തിന്‍റെ പരാജയത്തെക്കുറിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണവും നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ സുധാകരൻ എം.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.