മധ്യപ്രദേശ് : ജയം കോണ്‍ഗ്രസിനെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

Jaihind Webdesk
Friday, November 2, 2018

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. 230 മണ്ഡലങ്ങളില്‍ 128 സീറ്റുകളിലും കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാനത്തെ 177 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു.മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.

230 മണ്ഡലങ്ങളില്‍ 128 സീറ്റുകളിലും കോണ്‍ഗ്രസ് ജയിക്കുമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസുമായി കടുത്ത മത്സരം നേരിടുന്ന ബി.ജെ.പിക്ക് 92 സീറ്റിലേ ജയസാധ്യതയുള്ളുവെന്നും ഇന്‍റലിജന്‍സ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ റിപ്പോര്‍ട്ട് നല്‍കി. പത്ത് മന്ത്രിമാര്‍ കടുത്ത മത്സരം നേരിടുന്നുവെന്നും ജയിക്കാന്‍ നേരിയ സാധ്യത മാത്രമാണെന്നും ഇന്‍റലിജന്‍സ് വിവരം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച ബി.എസ്.പി ആറ് സീറ്റും വരെ നേടാനാണ് സാധ്യത. ഗ്വാളിയര്‍-ചമ്പല്‍ മേഖലയില്‍ 34ല്‍ 24 സീറ്റ് കോണ്‍ഗ്രസ് നേടും. ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ ബിജെപി 26ല്‍ 13 സീറ്റും കോണ്‍ഗ്രസ് 12സീറ്റും എസ്പി ഒരു സീറ്റും നേടും.വിന്ധ്യ മേഖലയില്‍ 30ല്‍ 18 സീറ്റും കോണ്‍ഗ്രസ് നേടുമ്പോള്‍ ബിജെപി ഒമ്പതില്‍ ഒതുങ്ങും. മൂന്ന് സീറ്റ് ബിഎസ്പി നേടും.

മഹാഖോഷാല്‍ മേഖലയില്‍ കോണ്‍ഗ്രസ് 38ല്‍ 22 സീറ്റ് നേടും. ബിജെപി 13 സീറ്റും. എസ്പി രണ്ട് സീറ്റും ജിജിപി ഒരു സീറ്റുമാണ് നേടുക. മധ്യഭാരത് മേഖലയില്‍ കോണ്‍ഗ്രസും ബിജെപിയും 18 സീറ്റുകള്‍ വീതം നേടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.പതിനഞ്ചു വര്‍ഷം നീണ്ട ഭരണതുടര്‍ച്ചയില്‍ നിന്നാണ് മത്സരത്തിന് ഇറങ്ങുന്നതെങ്കിലും ബിജെപിയ്ക്ക് അത്ര എളുപ്പമല്ല മധ്യപ്രദേശിലെ സാഹചര്യം. 13 വര്‍ഷം ഭരണത്തിന്‍റെ ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ ജനസമ്മതി സാമാന്യം ഇടിഞ്ഞിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. 230 മണ്ഡലങ്ങളിലേക്കായി നവംബര്‍ 28 നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 11 വോട്ടെണ്ണല്‍ നടക്കും.