സ്വപ്നയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; ഭരണകൂട ഭീകരതയുടെ ഇരയാവുന്നുവെന്ന് എച്ച്ആർഡിഎസ്

പാലക്കാട്: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് എച്ച്ആർഡിഎസ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേട്ടയാടുന്നുവെന്നും ഭരണകൂട ഭീകരതയുടെ ഇരയാവുകയാണെന്നും ചൂണ്ടിക്കാട്ടി എച്ച്ആർഡിഎസ് വാർത്താക്കുറിപ്പിറക്കി. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ ശിവശങ്കറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് സർക്കാർ മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എച്ച്ആർഡിഎസ് പറഞ്ഞു.

സ്വപ്നയ്ക്ക് എച്ച്ആർഡിഎസ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആരോപണത്തെ പരാതിയായി പരിഗണിച്ചാണ് നടപടി. സ്വപ്നയുടെ നിയമനം റദ്ദ് ചെയ്യുകയാണെന്നും ജോലിയിൽ നിന്നും ഒഴിവാക്കുകയാണെന്നും എച്ച്ആർഡിഎസ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.

‘സ്വപ്നാ സുരേഷിന് നാലുമാസം മുമ്പ് ജോലി നൽകിയതിന്‍റെ പേരിൽ ഭരണകൂട ഭീകരതയുടെ ഇരയായി മാറിയിരിക്കുകയാണ് എച്ച്ആർഡിഎസ്. സ്വപ്നാ സുരേഷിനോടൊപ്പം തന്നെ ജയിലിൽനിന്ന് പുറത്തിറങ്ങിയ കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറെ സർക്കാർ ജോലിയിൽ തിരികെ പ്രവേശിപ്പിച്ച് ഉന്നത പദവിയിൽ തുടരാൻ അനുവദിച്ചു. ഇതിനാൽ സ്വപ്നയ്ക്കൊരു ജോലി നൽകുന്നതിൽ യാതൊരു തെറ്റുമില്ല എന്നാണ് കരുതിയത്. സ്വർണക്കടത്ത് കേസ് പ്രതിയെ ജോലിക്കെടുത്തതിന്റെ പേരിൽ എച്ച്ആർഡിഎസിനെ ക്രൂശിക്കുന്ന സർക്കാർ പ്രസ്തുത കേസിലെ മുഖ്യപ്രതിയായി അറിയപ്പെടുന്ന എം ശിവശങ്കറിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടു മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു’– വാർത്താക്കുറിപ്പിൽ എച്ച്ആർഡിഎസ് പറഞ്ഞു.

Comments (0)
Add Comment