പാലക്കാട് : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയർത്തേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. 5 പദ്ധതികൽ ഇക്കൊല്ലം ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ തൽക്കാലമില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെഎസ്ഇബി തയാറാക്കിയ താരിഫ് പെറ്റീഷൻ അംഗീകാരത്തിനായി ഇന്ന് റെഗുലേറ്ററി കമ്മിഷന് സമർപ്പിക്കാനിരിക്കെയാണ് നിരക്ക് വർധന ഉണ്ടാകുമെന്ന സൂചന മന്ത്രി നൽകുന്നത്.
വൈദ്യുതി നിരക്ക് അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വർധനയാണ് കെഎസ്ഇ ബി ഉദ്ദേശിക്കുന്നത്. അഞ്ചുവർഷത്തേക്ക് പരമാവധി ഒന്നര രൂപയുടെ വർധനയും പ്രതീക്ഷിക്കുന്നുണ്ട്.