ഇന്ധന നികുതി കുറയ്ക്കാതെ സര്‍ക്കാര്‍ അസത്യം പ്രചരിപ്പിക്കുന്നു: ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Sunday, May 22, 2022

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചപ്പോള്‍ കേരളത്തില്‍ ആനുപാതികമായി നികുതിയില്‍ കുറവുണ്ടായതിനെ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചു എന്ന മട്ടില്‍ ധനമന്ത്രിയും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതുസര്‍ക്കാര്‍ നികുതിയില്‍ നയാപൈസയുടെ ഇളവ് വരുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇന്ധനവില കൂടിയപ്പോള്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി 4 തവണ വേണ്ടെന്നുവെച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് ജനങ്ങള്‍ക്കു നല്‍കിയത്. ഈ മാതൃകയാണ് ഇടതുസര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. യുഡിഎഫ് അധികാരം വിട്ട 2016 മേയില്‍ പെട്രോളിന് 64.12 രൂപയും ഡീസലിന് 54.78 രൂപയുമായിരുന്നു വില. ഇപ്പോഴത് യഥാക്രമം 105.76 ഉം  94.69 ഉം രൂപയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് ഉയര്‍ന്ന വിലയുടെ കാരണം.

കേന്ദ്രം പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചെങ്കിലും അവയുടെ നികുതി യഥാക്രമം 19.90 രൂപയും 15.80 രൂപയുമാണ്. ഇത് ഇപ്പോഴും ഭീമമായ നിരക്കാണ്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ എക്‌സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് 27.90 രൂപയായും ഡീസലിന് 3.65 രൂപയായിരുന്നത് 21.80 രൂപയുമായി കുത്തനെ ഉയര്‍ത്തിയിട്ടാണ് ഇപ്പോള്‍ നാമമാത്രമായ ആശ്വാസം നല്‍കിയത്.

കേന്ദ്രത്തേക്കാള്‍ കൂടുതല്‍ ഇന്ധനനികുതി ലഭിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നേരിയ ആശ്വാസംപോലും നല്‍കാന്‍ തയാറല്ല. വിവിധ നികുതികളിലായി സംസ്ഥാനത്തിന് ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 34.64 രൂപയും ഡീസലില്‍ നിന്ന് 23.70 രൂപയുമാണ് കൈ നനയാതെ കിട്ടുന്നത്. കേന്ദ്രം നികുതി കുറച്ചതിനെ തുടര്‍ന്ന് ഇതില്‍ നിന്ന് പെട്രോളിന് 2.41 രൂപയും (30.08 രൂപ) ഡീസലിന് 1.36 രൂപയും (22.34) കേരളത്തില്‍ ആനുപാതികമായി കുറയും. അപ്പോഴും കേന്ദ്രത്തേക്കാള്‍ വളരെ കൂടുതല്‍ നികുതി ലഭിക്കുന്നത് കേരളത്തിനാണ്.

യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയിരുന്നു. 1,25,000 കോടി രൂപ സബ്‌സിഡി നല്കിയാണ് ഇന്ധനവില യുപിഎ സര്‍ക്കാര്‍ നിയന്ത്രിച്ചത്. ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില 112.5 ഡോളര്‍. റഷ്യയില്‍ നിന്ന് ഇപ്പോള്‍ ബാരലിന് 30 ഡോളര്‍ കുറച്ചാണ് കേന്ദ്രത്തിനു കിട്ടുന്നത്. അതിന്‍റെ യാതൊരു പ്രയോജനവും ജനങ്ങള്‍ക്ക് കിട്ടാത്തത് നികുതി ഭീകരത മൂലമാണ്. ഇന്ധനവില നിയന്ത്രണത്തിന് യുപിഎ, യുഡിഎഫ് സര്‍ക്കാരുകളെ മാതൃകയാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.