മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു; വിടവാങ്ങുന്നത് കളമശ്ശേരിയുടെ പ്രഥമ ജനപ്രതിനിധി

Jaihind News Bureau
Tuesday, January 6, 2026

പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗിന്റെ കരുത്തനായ നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് (73) അന്തരിച്ചു. രക്താർബുദത്തെയും വൃക്കരോഗത്തെയും തുടർന്ന് കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗബാധിതനായതോടെ കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് മട്ടാഞ്ചേരിയിൽ നിന്നും കളമശ്ശേരിയിൽ നിന്നുമായി തുടർച്ചയായി നാല് തവണ അദ്ദേഹം നിയമസഭയിലെത്തി. മട്ടാഞ്ചേരി മണ്ഡലത്തിന്റെ അവസാന പ്രതിനിധിയും മണ്ഡല പുനർനിർണ്ണയത്തിന് ശേഷം രൂപീകൃതമായ കളമശ്ശേരിയുടെ പ്രഥമ എം.എൽ.എയുമായിരുന്നു അദ്ദേഹം. 2005-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വ്യവസായ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായും 2011-ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

മുസ്ലിം ലീഗ് ഉന്നത അധികാര സമിതി അംഗം, ഐ.യു.എം.എൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പാർട്ടിയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ നേതാവായിരുന്നു അദ്ദേഹം. കൂടാതെ സിയാൽ (CIAL) ഡയറക്ടർ, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ, ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.