‘ഡ്രീം കേരള’ സ്വപ്ന കേരളമായി തീർന്നു; ഐ.ടി. വകുപ്പിന്‍റെ മുഴുവൻ കരാറുകളും നിയമനങ്ങളും സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് എം.കെ മുനീർ

‘ഡ്രീം കേരള ‘എന്ന പ്രവാസി പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ ഇത്രയും സ്വർണ്ണം പ്രവാസ നാട്ടിൽ നിന്ന് കടത്തി കൊണ്ടു വരുമെന്ന് നാം സ്വപ്നത്തിൽ പോലും കരുതിയതല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ. പ്രതിപക്ഷ നേതാവും പ്രതിപക്ഷവും ഇക്കാലമത്രയും കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളേയും പരിഹസിക്കുകയും അപമാനിച്ച് ചിരിക്കുകയും ചെയ്തിരുന്ന മുഖ്യമന്ത്രി ഇവിടെയും പരിഹാസവും പുച്ഛവും കാണിക്കുമോ എന്നാണ് ഇനി അറിയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം എംഎൽഎമാർക്ക് പോലും മുഖ്യമന്ത്രിയുടെ ദർശനം കിട്ടാൻ അസാധാരണ നിയന്ത്രണങ്ങളുണ്ടായിരുന്ന, ഇരുമ്പ് മറയായിരുന്നു പിണറായി വിജയന്‍റെ ഓഫീസെന്നും അങ്ങനെയുള്ള സ്ഥലത്ത് യഥേഷ്ടം വിഹരിക്കാൻ, ഐടി വകുപ്പിലെ പ്രസ്തുത പോസ്റ്റിലിരിക്കാൻ യോഗ്യത പോലുമില്ലാത്ത ഒരു കള്ളക്കടത്തുകാരിക്ക് നിഷ്പ്രയാസം സാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ലോക കേരളസഭ പോലും തട്ടിപ്പിനുള്ള വേദിയാക്കി ഭരണകൂട ഒത്താശയോടെ ഇവരൊക്കെയും ദുരുപയോഗം ചെയ്തിരിക്കുന്നു.

സ്പ്രിങ്ക്ലറിൽ ആരോപണവിധേയനായപ്പോഴും സ്വന്തം യജമാനനെ രക്ഷിക്കാൻ മാധ്യമസ്ഥാപനങ്ങൾ തോറും കയറി ഇറങ്ങിയ വിവാദ ഐടി സെക്രട്ടറിയെ മലയാളി മറന്നിട്ടില്ല. ഇനി കള്ളക്കടത്തിനെ ന്യായീകരിക്കാൻ എന്ത് വിചിത്ര വാഗ്ധോരണികളാവും ഉണ്ടാവുകയെന്ന് വരും ദിവസങ്ങളിൽ അറിയാം. സംരക്ഷിക്കാനുള്ള എല്ലാ വഴികളും അടഞ്ഞപ്പോൾ മാത്രമാണ് ഗത്യന്തരമില്ലാതെ ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ മുഖ്യമന്ത്രി തയ്യാറായത്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്, സ്പ്രിംഗ്ളറും ഇ- മൊബിലിറ്റി കമ്പനി കരാറുമായൊക്കെയുള്ള അഴിമതി ബാന്ധവങ്ങളുടെ ചെറിയ അഗ്രം മാത്രമാണ്.ഇതിന് തടയിടാൻ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരുടെ സ്ഥാനചലനം കൊണ്ട് സാധിക്കുമെന്നായിരിക്കണം മുഖ്യമന്ത്രി ധരിച്ചിരിക്കുന്നതെന്നും എം.കെ. മുനീർ പറഞ്ഞു.

എം.കെ.മുനീർ എംഎല്‍.എയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

ഡ്രീം കേരള, സ്വപ്ന കേരളമായി തീർന്ന അടിയന്തിര സാഹചര്യമാണല്ലോ ഇപ്പോഴത്തേത്; സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായി സംശയിക്കുന്ന വ്യക്തിയെ സംസ്ഥാന ഐടി വകുപ്പിലെ കരാർ ജീവനക്കാരി ആക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതല കൂടി വഹിക്കുന്ന ഐടി വകുപ്പ് സെക്രട്ടറിയാണ്. അസാധാരണ കാലത്ത് അസാധാരണ തീരുമാനങ്ങൾ എടുക്കുന്നതിൽ വൈദഗ്ധ്യമുള്ള ചില -ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളാണ് ഈ കേസിലൂടെ പുറത്തുവരുന്നത്;
ഐടി വകുപ്പിലെ നിയമനങ്ങൾ അറിയാത്ത ഐടി വകുപ്പ് മന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) കൂടിയായ ഐടി വകുപ്പ് സെക്രട്ടറിയുടെ സ്പെഷ്യൽ ഡ്യൂട്ടി എന്താണെന്ന് കേരളം ഞെട്ടലോടെയാണ് കേട്ടുകൊണ്ടിരിക്കുന്നത്;
സിപിഎം എംഎൽഎമാർക്ക് പോലും മുഖ്യമന്ത്രിയുടെ ദർശനം കിട്ടാൻ അസാധാരണ നിയന്ത്രണങ്ങളുണ്ടായിരുന്ന, ഇരുമ്പ് മറയായിരുന്നു പിണറായി വിജയന്റെ ഓഫിസ്സ്. അവിടെ യഥേഷ്ടം വിഹരിക്കാൻ, ഐടി വകുപ്പിലെ പ്രസ്തുത പോസ്റ്റിലിരിക്കാൻ യോഗ്യത പോലുമില്ലാത്ത ഒരു കള്ളക്കടത്തുകാരിക്ക് നിഷ്പ്രയാസം സാധിക്കുന്നു. പ്രവാസികളുടെ ലോക കേരളസഭ പോലും തട്ടിപ്പിനുള്ള വേദിയാക്കി ഭരണകൂട ഒത്താശയോടെ ഇവരൊക്കെയും ദുരുപയോഗം ചെയ്തിരിക്കുന്നു.
സ്പ്രിങ്ക്ലറിൽ ആരോപണവിധേയനായപ്പോഴും സ്വന്തം യജമാനനെ രക്ഷിക്കാൻ മാധ്യമസ്ഥാപനങ്ങൾ തോറും കയറി ഇറങ്ങിയ വിവാദ ഐടി സെക്രട്ടറിയെ മലയാളി മറന്നിട്ടില്ല. ഇനി കള്ളക്കടത്തിനെ ന്യായീകരിക്കാൻ എന്ത് വിചിത്ര വാഗ്ധോരണികളാവും ഉണ്ടാവുകയെന്ന് വരും ദിവസങ്ങളിൽ അറിയാം. സംരക്ഷിക്കാനുള്ള എല്ലാ വഴികളും അടഞ്ഞപ്പോൾ മാത്രമാണ് ഗത്യന്തരമില്ലാതെ ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ മുഖ്യമന്ത്രി തയ്യാറായത്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്, സ്പ്രിംഗ്ളറും ഇ- മൊബിലിറ്റി കമ്പനി കരാറുമായൊക്കെയുള്ള അഴിമതി ബാന്ധവങ്ങളുടെ ചെറിയ അഗ്രം മാത്രമാണ്.ഇതിന് തടയിടാൻ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരുടെ സ്ഥാനചലനം കൊണ്ട് സാധിക്കുമെന്നായിരിക്കണം മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്.!
കോവിഡിന്റെ മറവിൽ പോലും മൂന്നുപ്രാവശ്യമടക്കം എട്ട് തവണയാണ് സ്വർണ്ണം കടത്തിയിരിക്കുന്നത്.ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവിൽ നടത്തിയിരിക്കുന്ന ഈ വൻകൊള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ പോലും ബാധിക്കുന്നതാണ്. ഐടി വകുപ്പിന്റെ കഴിഞ്ഞ നാലു വർഷത്തെ മുഴുവൻ കരാറുകളും നിയമനങ്ങളും സ്വതന്ത്ര ഏജൻസി അന്വേഷിക്കണം. ‘ഡ്രീം കേരള ‘എന്ന പ്രവാസി പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ ഇത്രയും സ്വർണ്ണം പ്രവാസ നാട്ടിൽ നിന്ന് കടത്തി കൊണ്ടു വരുമെന്ന് നാം സ്വപ്നത്തിൽ പോലും കരുതിയതല്ല.
പ്രതിപക്ഷ നേതാവും പ്രതിപക്ഷവും ഇക്കാലമത്രയും കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളേയും പരിഹസിക്കുകയും അപമാനിച്ച് ചിരിക്കുകയും ചെയ്തിരുന്ന മുഖ്യമന്ത്രി ഇവിടെയും പരിഹാസവും പുച്ഛവും കാണിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.!

https://www.facebook.com/mkmuneeronline/posts/3038598426255238

Comments (0)
Add Comment