വിവാദ തടയണ പൊളിക്കുന്നത് പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

പി.വി.അൻവറിൻറെ ഭാര്യാപിതാവിന്‍റെ തടയണ പൊളിക്കുന്നത് പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കേസ് കോടതി ഇന്ന് പരിഗണിക്കും. വിവാദ തടയണ പൊളിച്ച് ഇന്നലെ മുതൽ വെള്ളം തുറന്നു വിട്ടു തുടങ്ങി.

പി.വി.അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്‍റെ തടയണ പൊളിക്കാൻ പന്ത്രണ്ട് ദിവസമെടുത്താണ് നാലര മീറ്റർ വീതിയിൽ മണ്ണ് മാറ്റി തോട് കീറിയത്. ഇതുവരെ മാറ്റിയത് എണ്ണൂറ്റന്പത് ക്യൂബിക് മീറ്റർ മണ്ണ്. കോടതി ഉത്തരവനുസരിച്ച് ആറ് മീറ്റർ വീതിയിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് മാറ്റേണ്ടത് ആയിരത്തി ഇരുനൂറ് ക്യൂബിക് മീറ്റർ മണ്ണ്. വീതികൂട്ടാനും മണ്ണ് മാറ്റാനും ഏഴ് മുതൽ പത്ത് ദിവസം കൂടി വേണമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ജില്ലാ കളക്ടറുടെ അഭ്യർഥന.

വനത്തിനോടുചേർന്നുള്ള ഭൂമിയിൽ തടയണപൊളിക്കുന്നതിന് മഴയും കാട്ടാനശല്യവും, മണ്ണ് മാറ്റിയിടാൻ സ്ഥലമില്ലാത്തതും വെല്ലുവിളിയാണ്.
നേരത്തെ രണ്ടിടങ്ങളിലായി മൂന്ന് മീറ്റർ വീതം വീതിയിൽ മണ്ണ് മാറ്റാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതിന് ഇരുപത് ദിവസം വരെ വേണ്ടിവരുമെന്നതിനാൽ ഒരേ സ്ഥലത്തുതന്നെ ആറുമീറ്റർ വീതിയിൽ ചാലിന് വീതീകൂട്ടാനാണ് തീരുമാനം. അഞ്ച് ലക്ഷം രൂപയാണ് പ്രവൃത്തി പൂർത്തിയാക്കുന്നതിന് പ്രതീക്ഷിക്കുന്ന ചെലവ്. ഇത് ഉടമയിൽ നിന്ന് റവന്യൂ റിക്കവറി ചെയ്ത് ഈടാക്കും. ഇതിന് സമയമെടുക്കുമെന്നതിനാൽ
കളക്ടറുടെ നിർദേശപ്രകാരം തഹസീൽദാർ അനുവദിച്ച മുൻകൂർ തുക ഉപയോഗിച്ചാണ് പ്രവൃത്തി പുരോഗമിക്കുന്നത്.

https://www.youtube.com/watch?v=xcg9qKBTaYQ

Comments (0)
Add Comment