‘മേയറും സിപിഎമ്മും ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കുന്നു; പാര്‍ട്ടി സെക്രട്ടറി നിയമന കാര്യങ്ങളില്‍ ഇടപെടേണ്ട’: വി.ഡി സതീശന്‍

Jaihind Webdesk
Monday, November 7, 2022

 

കോട്ടയം: സിപിഎം ജില്ലാ സെക്രട്ടറി പാർട്ടിയിലെ കാര്യം നോക്കിയാല്‍ മതി നിയമന കാര്യങ്ങള്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തില്‍ ‘ആ അധ്യായം അടഞ്ഞു’ എന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. കത്ത് എവിടെ നിന്നാണെന്ന് പോലും അറിയില്ലെന്ന് പറയുന്ന മേയറും സിപിഎമ്മും ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവർണർ മാധ്യമങ്ങളെ പുറത്താക്കിയത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന ഗുരുതരമായ തെറ്റിനെതിരെയാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും സമരം നടത്തുന്നത്. സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോര്‍പറേഷനിലെ 295 ഒഴിവുകളിലേക്ക് ആളെ നല്‍കണമെന്നാവശ്യപ്പെട്ട് മേയര്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയത് ചെറുപ്പക്കാരെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണ്. മേയറെ പാവയാക്കി കോര്‍പറേഷനില്‍ സിപിഎമ്മാണ് എല്ലാം ചെയ്യുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാത്രമല്ല, സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. എംപ്ലോയ്മെന്‍റ് എക്‌സേഞ്ചുകളെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. പിന്‍വാതില്‍ നിയമനം കിട്ടിയവര്‍ പുറത്താകാതിരിക്കാനാണ് വകുപ്പ് തലവന്മാര്‍ പി.എസ്.സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്തത്. ഇപ്പോള്‍ കത്ത് കൊടുത്തയാളും വാങ്ങിയ ആളുമില്ല. കത്ത് എവിടെ നിന്നാണെന്ന് പോലും അറിയില്ലെന്ന് പറയുന്ന മേയറും സി.പി.എമ്മും ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കുകയാണ്. എന്താണ് നടന്നതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ആ അധ്യായം അടഞ്ഞു എന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. അധ്യായം അടയ്ക്കുന്നതും തുറക്കുന്നതും പാര്‍ട്ടി സെക്രട്ടറിയാണോ? പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതി. നിയമനങ്ങള്‍ നടത്തേണ്ട. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയല്ല നിയമനങ്ങള്‍ നടത്തുന്നതെങ്കില്‍ വലിയ സമരങ്ങള്‍ക്ക് കേരളം സാക്ഷിയാകും. ഗവര്‍ണര്‍ രണ്ട് മാധ്യമങ്ങളെ പുറത്താക്കിയത് തെറ്റാണ്. ആര് കടക്ക് പുറത്തെന്ന് പറഞ്ഞാലും തെറ്റാണ്.