കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവിനെതിരെ കേസ് ഫയല്‍ ചെയ്തു. കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ഗോപാല്‍ സി.എച്ച് റോയ് നല്കിയ പരാതിയിലാണ് എഫ്.ഐ.ആര് എടുത്തത്.
‘കൊവിഡ് വ്യാധിക്ക് പിന്നാലെ വളരെ മോശപ്പെട്ട ഒരു സാഹചര്യത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് തെറ്റായ ഒരു വിവരം പോലും പങ്കുവെക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി തന്നെ തെറ്റായ വിവരങ്ങള്‍ കൈമാറിയിരിക്കുകയാണ്’ സി.എച്ച് റോയ് പറഞ്ഞു. പൊതുജന താല്പര്യാര്ഥമാണ് കേസ് ഫയല്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരില്‍ പത്തൊമ്പതും കാരിംഗഞ്ചില്‍ പതിനാറും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന തെറ്റായ വിവരമാണ് ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞത്. ഇതിനെതിരെയാണ് എഫ്.ഐ.ആര് ഫയല്‍ ചെയ്തത്. ഏപ്രില്‍ രണ്ടിന് മണിപ്പൂരില്‍ 19 കൊവിഡ് കേസുകളും അസമിലെ കാരിംഗഞ്ചില്‍ 16 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഔദ്യോഗിക കണക്കനുസരിച്ച് മണിപ്പൂരില്‍ രണ്ടു കേസും കാരിംഗഞ്ചില്‍ ഒരു കേസും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അഭിഭാഷകനും രാഷ്ട്രീയ നേതാവുമായ റോയ് പൊലീസ് കേസ് അന്വേഷിക്കട്ടെയെന്നും ഇന്ത്യന്‍ എക്സപ്രസിനോട് പറഞ്ഞു. പരാതിയുടെ കൂടെ ബിപ്ലബ് കുമാര്‍ മാധ്യമങ്ങളോട് പറയുന്നതിന്റെ വീഡിയോയും നല്‍കിയിട്ടുണ്ട്.