കൊവിഡ് മൂന്നാം തരംഗം വൈകാതെ ; പുതിയ വകഭേദങ്ങള്‍ക്ക് സാധ്യതയെന്നും ഗവേഷകർ

Jaihind Webdesk
Monday, August 2, 2021

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ വൈറസ് അണുബാധ വീണ്ടും ഉയരുമെന്നും ചെറുതാണെങ്കിലും ഒക്ടോബറോടെ കേസുകള്‍ ഉയര്‍ന്ന് ഒരു പുതിയ തരംഗത്തിന് സാധ്യതയുണ്ടെന്നും പ്രവചനം. ഈ മാസം തന്നെ രാജ്യം കൂടുതല്‍ വഷളായ നിലയിലേക്ക് പോയേക്കാം. ദിനംപ്രതി ഒരു ലക്ഷത്തിന് താഴെ കേസുകള്‍ വരുന്ന അടുത്ത തരംഗത്തില്‍ ഏറ്റവും മോശം സാഹചര്യത്തില്‍ ഒന്നരലക്ഷത്തോളം പ്രതിദിന കേസുകള്‍ വരെ ഉണ്ടായേക്കാമെന്നും രണ്ടാം തരംഗം രൂക്ഷമാകുമെന്ന് കൃത്യമായി പ്രവചിച്ച ഗവേഷകരുടെ മുന്നറിയിപ്പ്.

ഹൈദരാബാദിലേയും കാണ്‍പൂരിലേയും ഐഐടികളിലെ മതുകുമല്ലി വിദ്യാസാഗര്‍, മണീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്‍റേതാണ് റിപ്പോര്‍ട്ട്. ‘കേരളവും മഹാരാഷ്ട്രയും പോലുള്ള ഉയര്‍ന്ന കൊവിഡ് നിരക്കുള്ള സംസ്ഥാനങ്ങള്‍ ഗ്രാഫുയർത്തിയേക്കാം’ മതുകുമല്ലി വിദ്യാസാഗര്‍ ബ്ലൂംബെര്‍ഗിനോട് പ്രതികരിച്ചു.

നാല് ലക്ഷത്തോളം പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാം തരംഗത്തെ അപേക്ഷിച്ച് അടുത്ത തരംഗം ചെറുതായിരിക്കാം. എന്നാല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

ഇതിനിടെ തുടര്‍ച്ചയായ 11 ആഴ്ചകളുടെ ഇടിവിന് ശേഷം ഇന്ത്യയില്‍ കഴിഞ്ഞ ആഴ്ച കോവിഡ് കേസുകളില്‍ 7.5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ജൂലായ് 26 മുതല്‍ ഓഗസ്റ്റ് ഒന്ന് വരെയുള്ള ആഴ്ചയില്‍ 2.86 ലക്ഷം കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. അതിന് മുമ്പത്തെ ആഴ്ചയില്‍ 2.66 ലക്ഷമായിരുന്നു. 7.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. മെയ് പകുതിക്ക് ശേഷം പ്രതിവാര കേസുകളില്‍ ആദ്യമായിട്ടാണ് വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്.