അപ്പ ഇങ്ങനെയാണ്: അപ്പായുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ഭാരത് ജോഡോ യാത്രയിലെത്തി. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാണ്ടി ഉമ്മന്‍

Jaihind Webdesk
Wednesday, November 2, 2022

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ അസുഖത്തെ കുറിച്ചും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ കുറിച്ചും വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി മകന്‍ ചാണ്ടി ഉമ്മന്‍. വിദഗ്ധ ചികിത്സക്കായി അദ്ദേഹം ജര്‍മ്മനിയിലേക്ക് പോകും വരെ കൂടെ നില്‍ക്കണമെന്നായിരുന്നു ആഗ്രഹം എന്നാല്‍ പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും ഭാരത് ജോഡോ യാത്രയുടെ ഭാഗമാവുകയാണെന്നും ഏറ്റെടുത്ത ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറരുത് എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി ചില നവമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തന്നെ മാനസികമായി തളര്‍ത്തിയിരുന്നു. എന്നാല്‍, മനസിനെ തളര്‍ത്താന്‍ പലരും പല വഴികളിലും ശ്രമിക്കുമെന്നും തളര്‍ന്നാല്‍ നമ്മള്‍ കഴിവില്ലാത്തവനാണെന്ന് കരുതണമെന്നുമാണ് തന്റെ പിതാവ് പഠിപ്പിച്ചിട്ടുള്ളതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

 

ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

അപ്പായുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും ഞാൻ ഭാരത് ജോഡോ യാത്രയിലെത്തി. അപ്പ ഇങ്ങനെയാണ്. വിദഗ്ദ്ധ ചികിത്സക്കായി ഈ ആഴ്ച വിദേശത്തേയ്ക്ക് അദ്ദേഹത്തിന് പോകണം. അതുവരെയും കൂടെ നിൽക്കുകയും വിദേശത്തേയ്ക്ക് അപ്പായെ അനുഗമിയ്ക്കുകയും ചെയ്യുക എന്നുള്ളത് മകനെന്ന നിലയിൽ എന്റെ കടമയാണ്. പക്ഷെ അപ്പായുടെ പിടിവാശി വിദേശത്തേയ്ക്ക് പോകും വരെയെങ്കിലും ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറരുത് എന്നുള്ളതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചില നവമാധ്യമ വാർത്തകൾ എന്നെ മാനസികമായി തളർത്തിയിരുന്നു. അതിനും അപ്പായ്ക്ക് ഒറ്റ മറുപടിയെ എന്നോട് പറയാനുണ്ടായിരുന്നുള്ളൂ. മനസ്സിനെ തളർത്താൻ പലരും പല വഴികളിലും ശ്രമിക്കും. തളർന്നാൽ നമ്മൾ കഴിവില്ലാത്തവനാണ് എന്ന് കരുതണം. പിന്നെ സ്ഥിരമായ അപ്പായുടെ ശൈലിയും. മനസാക്ഷിയുടെ കോടതിയിൽ നമ്മൾ ചെയ്യുന്നത് ശരിയാണോ എന്ന് നോക്കിയാൽ മതി. അപ്പ ഏതൊക്കെ വിഷയത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ, അതെല്ലാം ശരിയെന്ന് കാലവും തെളിയിച്ചിട്ടുണ്ട്. കുടുംബത്തിനെതിരെ ഇപ്പോൾ വന്ന ആരോപണങ്ങൾക്കെതിരെ നിയമനടപടികൾ തേടണം എന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ മനസാക്ഷിയുടെ കോടതിയിൽ തീരുമാനം ദൈവത്തിന് തന്നെ വിടുന്നതാണ് നല്ലത് എന്നാണ് വിധിച്ചതും. നാടിന് അദ്ദേഹം ഉമ്മൻ ചാണ്ടിയാണെങ്കിൽ എനിക്ക് അത് എന്റെ അപ്പയാണ്. അപ്പ പറഞ്ഞ ഒരു കാര്യങ്ങളും ഞാൻ ഇന്നേവരെ അനുസരിയ്ക്കാതിരുന്നിട്ടില്ല. അതുകൊണ്ടാണ് എന്റെ മനസ്സ് അവിടെ നിർത്തിക്കൊണ്ട് ഞാൻ ഇന്ന് യാത്രയുടെ ഭാഗമാകുന്നതും അപ്പായുടെ ചെറിയ ശാരീരിക ബുദ്ധിമുട്ടിനെ സ്വന്ത കൂടപ്പിറപ്പിന്റെ ബുദ്ധിമുട്ടുകളെപ്പോലെ കണ്ട് ഓടിവന്നവരും, ഫോണിൽ നിരന്തരം ബന്ധപ്പെട്ടവരും, സുമനസ്സുകളുടെ ആശങ്ക പരിഹരിയ്ക്കാൻ വാർത്തകൾ നൽകിയ മാധ്യമ സുഹൃത്തുക്കളും , ഞങ്ങൾ അറിയാതെ അപ്പയ്ക്കായ് പ്രാർത്ഥിച്ചവരും, മനസ്സുകൊണ്ട് പ്രാർത്ഥനയിൽ മുഴുകിയവരും അങ്ങനെ എത്രയോ പേർ. എല്ലാപേരോടും കടപ്പാടുകൾ മാത്രം. ഈ വിഷയത്തെപ്പോലും നവമാധ്യമങ്ങളിലൂടെ സ്വന്തം പബ്ലിസിറ്റിയ്ക്കായ് ഉപയോഗിച്ചവരോട് പരിഭവങ്ങളില്ല. അതുകണ്ട് സന്തോഷിച്ചവരോട് പരാതികളില്ല.