ബിനോയ് കോടിയേരി വിദേശത്തേക്ക് കടന്നതായി സൂചന; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ജൂൺ 27ന്

Jaihind Webdesk
Tuesday, June 25, 2019

Binoy-Kodiyeri001

ബിനോയ് കോടിയേരി വിദേശത്തേക്ക് കടന്നതായി സൂചന. ബിനോയ്ക്കായി മുംബൈ പോലീസ് തെരച്ചിൽ ശക്തമാക്കി. അതേസമയം, ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ജൂൺ 27ന് മുംബൈ കോടതി വിധി പറയും.

ബിഹാർ സ്വദേശിനിയായ യുവതി നൽകിയ പീഡനക്കേസിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്.

അതിനിടെ പരാതി നല്‍കിയ യുവതി ബിനോയ് കോടിയേരിയുമായുണ്ടായിരുന്ന ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ മുംബൈ പോലീസിനു കൈമാറി. പാസ്‌പോര്‍ട്ട്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ ഇതില്‍പ്പെടും. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍റെ ആരോഗ്യവിഭാഗം നല്‍കിയ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു പേരുള്ളത്. 2010 ജൂലായ് 22-നാണു യുവതി ആണ് കുട്ടിക്കു ജന്മം നല്‍കുന്നത്. ആ സമയത്ത് അന്ധേരി വെസ്റ്റിലെ സ്വാതി അപ്പാര്‍ട്ട്‌മെന്‍റിലെ ഫ്‌ളാറ്റ് നമ്പര്‍ 401ലാണ് താമസിച്ചിരുന്നത്. ബിനോയിയുടെ സ്ഥിരം വിലാസവും ഇതുതന്നെയാണ് നല്‍കിയിട്ടുള്ളത്. 2010 നവംബര്‍ ഏഴിനാണു ജനനസര്‍ട്ടിഫിക്കറ്റ് നല്കിയിരിക്കുന്നത്.

യുവതിയുടെ പാസ്‌പോര്‍ട്ടിലും ഐ.സി.ഐ.സി. ബാങ്കിലെ അക്കൗണ്ട് രേഖകളിലും ഭര്‍ത്താവിന്‍റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്. മുംബൈയിലെ മലാഡില്‍ നിന്നാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. 2014-ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ഭര്‍ത്താവിന്‍റെ സ്ഥാനത്തു ബിനോയിയുടെ പേരുള്ളത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാല്‍ മാത്രമേ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്‍റെ പേരു ചേര്‍ക്കാനാവുകയുള്ളൂ. വിവാഹം രജിസ്റ്റര്‍ ചെയ്തതിന്‍റെ രേഖകളും ഇവര്‍ പോലീസിന് നല്കിയിട്ടുണ്ട്. അതിലും ഭര്‍ത്താവിന്‍റെ പേരിന്‍റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നുതന്നെയാണ്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും.