ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ പോർമുഖം തുറന്ന് രാഹുല്‍ ഗാന്ധി; രാജസ്ഥാനെ ആവേശക്കടലാക്കി ഭാരത് ജോഡോ യാത്ര

ഛണ്ഡീഗഢ്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ പുതിയ പോർമുഖം തുറന്നാണ് ഭാരത് ജോഡോ യാത്രയുടെ രാജസ്ഥാനിലെ പര്യടനം പൂർത്തിയാക്കിയത്. ബിജെപി സർക്കാരിനെ താഴെ ഇറക്കുമെന്ന് രാഹുൽ ഗാന്ധി രാജസ്ഥാനിൽ നടത്തിയ പ്രഖ്യാപനം രാജ്യമെങ്ങുമുള്ള കോൺഗ്രസ് പ്രവർത്തകരിലും സാധാരണക്കാരായ ജനങ്ങളിലും ആവേശം ഉളവാക്കി. പതിനായിരക്കണക്കിന് ആളുകളാണ് രാജസ്ഥാനിലെ വിവിധ സ്വീകരണ പൊതുയോഗങ്ങളിൽ എത്തിയത്. രാജസ്ഥാനിലെ പര്യടനം പൂർത്തിയാക്കിയ യാത്ര ഹരിയാനയിലേക്ക് പ്രവേശിച്ചു.

കൊടും തണുപ്പിനെയും അവഗണിച്ച് പതിനായിരക്കണക്കിന് ആളുകളാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ രാജസ്ഥാനിലെ വിവിധ ഇടങ്ങളിൽ വരവേറ്റത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും ചേർന്ന് ഒരുക്കിയ സ്വീകരണം ചരിത്ര സംഭവമായി മാറി. സ്വീകരണ റാലിയിൽ ലക്ഷക്കണക്കിന് ആളുകളാണ് അണിനിരന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ താഴെ ഇറക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ദേശീയ തലത്തിൽ വൻ വാർത്താ പ്രാധാന്യം നേടി.

ഭാരത് ജോഡോ പദയാത്രയുടെ നൂറാം ദിനത്തോടനുബന്ധിച്ച് ജയ്പൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും അവരെ പിന്തുണക്കുന്ന ചില മാധ്യമങ്ങൾക്കുമെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. വന്‍ കരഘോഷത്തോടെയാണ് ജനങ്ങൾ ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. എന്‍റെയും കോൺഗ്രസ് പാർട്ടിയുടെയും പ്രതിച്ഛായക്ക് മങ്ങൽ ഏൽപിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. അതിൽ ചില മാധ്യമങ്ങളും പങ്കു ചേരുന്നതായി രാഹുൽ ഗാന്ധി രാജസ്ഥാനിൽ പറഞ്ഞു. രാജ്യത്തിന്‍റെ അതിർത്തിയിൽ ചൈന നടത്തുന്ന പ്രകോപനത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർത്താതിരുന്ന മാധ്യമ പ്രവർത്തകർക്ക് നേരെ രാഹുൽ ഗാന്ധി മറുചോദ്യം ഉയർത്തുന്നതിനും രാജസ്ഥാൻ സാക്ഷ്യം വഹിച്ചു. രാജസ്ഥാനിലെ പര്യടനത്തിൽ രാജസ്ഥാൻ സർക്കാർ നടപ്പിലാക്കിയ ജനപക്ഷപദ്ധതികൾ ഓരോന്നായി അക്കമിട്ട് നിരത്തി രാഹുൽ ഗാന്ധി ജനത്തിന് മുന്നിൽ അവതരിപ്പിച്ചു.

രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഐക്യം ഉറപ്പിക്കാനും രാഹുൽ ഗാന്ധിയുടെ പര്യടനത്തിലൂടെ കഴിഞ്ഞു. ഒപ്പം ഇന്ത്യയൊട്ടാകെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രഖ്യാപനമാണ് രാഹുൽ ഗാന്ധി രാജസ്ഥാനിൽ നടത്തിയത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Comments (0)
Add Comment