ഐക്യസന്ദേശത്തിന്‍റെ സ്നേഹക്കടലായി ഭാരത് ജോഡോ യാത്ര; വെറുപ്പിനും വിദ്വേഷത്തിനുമെതിരെ രാജ്യം ഒന്നിക്കുമ്പോള്‍ എഴുതപ്പെടുന്നത് പുതുചരിത്രം

 

ജയ്പുർ/രാജസ്ഥാന്‍: വെറുപ്പിനും വിദ്വേഷത്തിനും എതിരെ സ്നേഹക്കടലായി രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദ യാത്ര നൂറാം ദിനത്തിൽ രാജസ്ഥാനിൽ പര്യടനം തുടരുന്നു. ബിജെപിയുടെ ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തിന് എതിരെ, കൂടി ചേർക്കലിന്‍റെ രാഷ്ട്രീയ പദയാത്ര, അതാണ് ‘ഭാരത് ജോഡോ യാത്ര’ അഥവാ ഭാരത ഐക്യതാ യാത്ര. കന്യാകുമാരിയിൽ നിന്നാരംഭിച്ച് നൂറാം ദിനത്തിൽ രാജസ്ഥാനിൽ പര്യടനം തുടരുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുചരിത്രമാണ് ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി സൃഷ്ടിച്ചിരിക്കുന്നത്.

ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യത്തോടെ ഇക്കഴിഞ്ഞ സെപ്റ്റംബർ 7 ന് കന്യാകുമാരിയിലെ മഹാത്മാഗാന്ധി മണ്ഡപത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തതോടെയാണ് പുതുചരിത്രത്തിലേക്ക് നടന്നു കയറുന്ന ഭാരത് ജോഡോ പദയാത്രയ്ക്ക് തുടക്കമായത്. ഇന്ത്യയുടെ ഐക്യത്തിനായി രാഹുൽ ഗാന്ധിക്കൊപ്പം ചുവടുവെക്കാനായി പതിനായിരക്കണക്കിന് ആളുകൾ പദയാത്രയിൽ പങ്കാളിയായി. തമിഴ്നാട്, കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും കടന്ന് രാജസ്ഥാനിൽ രാഹുൽ ഗാന്ധിയും മറ്റു പദയാത്രികരും നൂറാം ദിനത്തിൽ യാത്ര തുടരുമ്പോൾ പുതു ചരിത്രമാണ് സൃഷ്ടിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും ആർഎസ്എസിനേയും രൂക്ഷമായ ഭാഷയിലാണ് രാഹുൽ ഗാന്ധി വിവിധ സംസ്ഥാനങ്ങളിലെ പൊതുയോഗങ്ങളിൽ വിമർശിച്ചത്.

വിദ്വേഷത്തിനും വെറുപ്പിനുമെതിരെയുള്ള രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഗ്രാമീണ ഇന്ത്യയും നഗരങ്ങളിലെ ജനതയും ഒരു പോലെ ഏറ്റെടുത്തു. കായിക താരങ്ങൾ, മുൻ സൈനികർ, സാഹിത്യകാരൻമാർ, സിനിമാ പ്രവർത്തകർ, വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രവർത്തകർ ഉൾപ്പടെ പ്രശസ്തരായ ആളുകൾ രാഹുൽ ഗാന്ധിക്ക് ഒപ്പം പദയാത്രയിൽ സഞ്ചരിച്ചു. കർഷകരും ചെറുകിട വ്യവസായികളും ആദിവാസികളും ഉൾപ്പടെയുള്ള വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി രാഹുൽ ഗാന്ധി യാത്രക്കിടെ സംവദിച്ചു. അവരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞു. കന്യാകുമാരിയിൽ നിന്നാരംഭിച്ച പദയാത്ര ശ്രീനഗർ ലക്ഷ്യമാക്കി നീങ്ങുമ്പോൾ കടന്നുവന്ന വഴികളിലെല്ലാം ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ എതിരാളികൾ ചില മാധ്യമങ്ങളുടെ സഹായത്തോടെ പദയാത്രയെ ലക്ഷ്യമാക്കി വാർത്തകൾ പ്രചരിപ്പിച്ചെങ്കിലും അതൊന്നും പദയാത്രയുടെ ജനസ്വീകാര്യതയെ ബാധിച്ചില്ല എന്ന് തെളിയിക്കുന്ന ജനപങ്കാളിത്തമാണ് ഓരോ ദിവസവും പദയാത്ര കടന്നു പോയ വഴികളിൽ കാണാൻ കഴിയുന്നത്. കൊടും തണുപ്പിനെയും അവഗണിച്ച് ശ്രീനഗർ ലക്ഷ്യമാക്കി നീങ്ങുന്ന രാഹുൽ ഗാന്ധിയും സഹയാത്രികരും പുതുചരിത്രത്തിലേക്കാണ് നടന്നു നീങ്ങുന്നത്. പദയാത്ര ജനുവരി 26 ന് ശ്രീനഗറിൽ എത്തിച്ചേരും.

 

 

 

 

 

 

 

 

Comments (0)
Add Comment