അതിര്‍ത്തി ഗ്രാമങ്ങളിലെല്ലാം ബ്‌ളാക്ക് ഔട്ട്; ജനങ്ങള്‍ക്ക് ആശങ്കനിറഞ്ഞ ഇരുണ്ടരാത്രി

Jaihind News Bureau
Friday, May 9, 2025

ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണ ശ്രമങ്ങളെ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ, പഞ്ചാബിലെ അമൃത്സര്‍, പത്താന്‍കോട്ട്, ഫിറോസ്പൂര്‍ തുടങ്ങിയ പ്രധാന അതിര്‍ത്തി ജില്ലകളിലടക്കം നിരവധിയിടങ്ങളില്‍ അധികൃതര്‍ സമ്പൂര്‍ണ്ണ ബ്ലാക്ക്ഔട്ട് (വൈദ്യുതി നിയന്ത്രണം) ഏര്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ ആശങ്ക നിറഞ്ഞ ഇരുണ്ടരാത്രിയിലാണ് കഴിച്ചുകൂട്ടിയത്. ജലന്ധര്‍, ഗുരുദാസ്പൂര്‍, ഹോഷിയാര്‍പൂര്‍ തുടങ്ങിയ ജില്ലകളിലും ബ്ലാക്ക്ഔട്ട് നടപ്പാക്കി. പഞ്ചാബിന്റെയും ഹരിയാനയുടെയും പൊതു തലസ്ഥാനമായ ചണ്ഡീഗഡിലും അര്‍ദ്ധരാത്രി വരെ ഏകദേശം രണ്ട് മണിക്കൂറോളം വൈദ്യുതി വിച്ഛേദിച്ചു.

വ്യാഴാഴ്ച രാത്രി ജമ്മു, പത്താന്‍കോട്ട്, ഉധംപൂര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും പാകിസ്ഥാന്‍ ആക്രമണത്തിന് ശ്രമം ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന് മുന്‍പ് രാജ്യത്തിന്റെ വടക്കന്‍, പടിഞ്ഞാറന്‍ ഭാഗങ്ങളിലെ 15 നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കാനുള്ള ശ്രമവും ഇന്ത്യന്‍ സൈന്യം വിഫലമാക്കിയിരുന്നു. അവന്തിപ്പുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നാല്‍, ഫലോഡി, ഉത്തര്‍ലായ്, ഭുജ് എന്നിവിടങ്ങളായിരുന്നു പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത്.

ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യന്‍ സായുധ സേന ബുധനാഴ്ച പാക് അധീന കശ്മീരിലെയും (പിഒകെ) പാകിസ്ഥാനിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ കൃത്യമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് സേനയുടെ ഭാഗത്ത് നിന്ന് വീണ്ടും പ്രകോപന ശ്രമങ്ങളുണ്ടായത്.


വ്യാഴാഴ്ച രാത്രി സ്‌ഫോടന സമാനമായ ശബ്ദങ്ങള്‍ കേട്ടതായി പത്താന്‍കോട്ടിലെ ചില പ്രദേശവാസികള്‍ അവകാശപ്പെട്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച രാവിലെ ഇവിടെ സ്ഥിതി ശാന്തമായിരുന്നു. വ്യാഴാഴ്ച രാത്രി 8:30 ഓടെയാണ് അതിര്‍ത്തി പട്ടണമായ ഇവിടെ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയതും ബ്ലാക്ക്ഔട്ട് ഏര്‍പ്പെടുത്തിയതും. സംഭവവികാസങ്ങളില്‍ ആശങ്കയുണ്ടെങ്കിലും ഇന്ത്യന്‍ സായുധ സേന പാകിസ്ഥാന്റെ ശ്രമങ്ങളെ അതിവേഗം തകര്‍ക്കുന്നതില്‍ ആത്മവിശ്വാസമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.രൂപ്നഗര്‍, ഫാസില്‍ക്ക, കപൂര്‍ത്തല, ലുധിയാന, സംഗ്രൂര്‍, ഭട്ടിന്‍ഡ, പട്യാല, ഹരിയാനയിലെ പഞ്ച്കുള എന്നിവിടങ്ങളിലും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായി ബ്ലാക്ക്ഔട്ട് ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് പഞ്ചാബിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ചണ്ഡീഗഡിലും ശനിയാഴ്ച വരെ എല്ലാ സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്.