പിന്‍വാതില്‍ നിയമന ലിസ്റ്റ് തയാറാക്കിയത് കണ്ണൂര്‍ ലോബി, യഥാർത്ഥ കണക്ക് മുഖ്യമന്ത്രി പുറത്തുവിടണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

പിന്‍വാതില്‍ നിയമനത്തിനുള്ളവരുടെ ലിസ്റ്റ് തയാറാക്കിയത് സി.പി.എം കണ്ണൂര്‍ ലോബിയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് പതിനായിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത്. അനര്‍ഹരായ നിരവധിപ്പേരെയാണ് പിന്‍വാതില്‍ വഴി നിയമിച്ചത്. അത്തരം നിയമനങ്ങളുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ലോബി പലര്‍ക്കും ജോലി വാഗ്ദാനം ചെയ്തു. എന്നാല്‍ അത് പൂര്‍ണമായും പാലിക്കാനായില്ല. അതുകൊണ്ടാണ് അധികാരം കിട്ടിയാല്‍ പിന്‍വാതില്‍ നിയമനം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇത് ധാര്‍ഷ്ട്യമാണെന്നും എല്ലാ ഏകാധിപതികളുടെയും പതനകാലം ഇങ്ങനെ തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.എസ്‌.യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എസ്.സി നിയമനങ്ങളെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കള്ളക്കണക്കാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് പോലീസില്‍ 12,239 നിയമനം നടന്നിട്ടുണ്ടെന്ന് നിയമസഭയെ രേഖാമൂലം അറിയിച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അത് 4791 ആയി കുറച്ചു കാണിച്ചു. വസ്തുതകള്‍ മറച്ചുപിടിച്ച് പൊതുജനത്തെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. യുവജനതയെ വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ബംഗാള്‍ സര്‍ക്കാരിനെതിരെ സമാന വിഷയത്തില്‍ സി.പി.എമ്മിന്‍റെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ സമരംഗത്താണ്. അതേസമയം കേരളത്തില്‍ സി.പി.എം യുവജനസംഘടനകളെ കാണാനില്ല. സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ ഇരുട്ടിന്‍റെ മറവില്‍ ചര്‍ച്ചയ്ക്ക് വിളിച്ച് ഡി.വൈ.എഫ്.ഐ സ്വയം പരിഹാസ്യരാവുകയാണ്. അവര്‍ മുന്നോട്ടുവെച്ച ഉപാധി ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിക്കാത്തതിന്‍റെ പ്രതികാര ബുദ്ധിയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Comments (0)
Add Comment