നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി; ഒളിവിലാണെന്ന് പോലീസ് പറയുന്ന ആര്‍ഷോ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി

 

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ ഒളിവിലാണെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ച നേതാവ് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എഐഎസ്എഫ് വനിതാ നേതാവിനെ ഉൾപ്പെടെ ആക്രമിച്ച കേസിൽ പ്രതിയായ പിഎം ആർഷോയെയാണ് പെരിന്തൽമണ്ണയിൽ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായതോടെ ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

സമര കേസുകളിലും നിരവധി   ക്രിമിനൽ കേസുകളിലും പ്രതിയായ പിഎം ആർഷോ കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയാണ്. ഈ വർഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി ആർഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018 ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളിൽ തുടർന്നും അർഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനിൽ തോമസ്  അധ്യക്ഷനായ ബെഞ്ച് പിഎം ആർഷോയുടെ ജാമ്യം റദ്ദാക്കിയത്. എന്നാൽ പോലീസ് ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ച വിദ്യാർത്ഥി നേതാവ് പെരിന്തൽമണ്ണയിൽ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഉടനീളം പങ്കെടുത്തു. സമ്മേളനം അവസാനിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എംജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും ആർഷോ പ്രതിയാണ്. ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു എന്ന പരാതിയാണ് ആർഷോക്കെതിരെ അന്ന് ഉയർന്നത്. അപ്പോഴും എസ്എഫ്ഐ ആർഷോയ്ക്ക് പിന്തുണ നൽകിയിരുന്നു. എറണാകുളം ലോ കോളേജിലെ റാഗിംഗ് പരാതിയിലും ആർഷോ പ്രതിയാണ്. 25 വയസ്  പ്രായപരിധി കർശനമാക്കിയതോടെ എസ്എഫ്ഐ നേതൃത്വത്തിൽ നിന്നും വലിയ നിരയാണ് ഇത്തവണ ഒഴിവായത്. തുടർന്നാണ് സെക്രട്ടറി സ്ഥാനത്തേക്ക് ആർഷോ പരിഗണിക്കപ്പെട്ടത്.

Comments (0)
Add Comment