ലൈഫ് : പ്രീ ഫാബ് ടെക്നോളജിയില്‍ 100 കോടിയുടെ കമ്മീഷൻ ഇടപാട് നടന്നു ; ശിവശങ്കറിനെതിരെ പുതിയ ആരോപണവുമായി അനിൽ അക്കര

 

 

തൃശ്ശൂർ: എം ശിവശങ്കറിനെതിരെ പുതിയ ആരോപണവുമായി അനിൽ അക്കര എംഎൽഎ. ലൈഫ് മിഷനിൽ പ്രീ ഫാബ് ടെക്നോളജി കൊണ്ടു വന്നതിന് പിന്നിൽ 100 കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നുവെന്ന് അനിൽ അക്കര ആരോപിച്ചു. ഇതിൽ 30 കോടി രൂപ ദുബായിൽ വെച്ച് കൈമാറിയെന്നും അനിൽ അക്കര വ്യക്തമാക്കി.

സർക്കാർ ഉത്തരവുകൾ കാറ്റിൽ പറത്തിയാണ് ലൈഫ് മിഷനിൽ പ്രീ ഫാബ് ടെക്നോളജി കൊണ്ടുവന്നത്. ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസിന് ടെണ്ടർ ഉറപ്പിച്ച് നൽകി. 500 കോടി രൂപയുടെ ടെണ്ടർ നടപടികളാണ് നടന്നത്. ഈ ഇടപാടിനെ കുറിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് വിവരം ലഭിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു.
ഈ വിവരം പുറത്ത് വന്നതോടെയാണ് നിയമസഭാ എത്തിക്സ് കമ്മിറ്റി അന്വേഷണ ഏജൻസിക്കെതിരെ രംഗത്ത് എത്തിയതെന്നും അനിൽ അക്കര ആരോപിച്ചു.

100 കോടിയുടെ കമ്മീഷൻ ഇടപാടാണ് ഉറപ്പിച്ചത്. 30 കോടി ദുബായിൽ വെച്ച് കൈമാറി. ഈ ഇടപാടിന്റെ പ്രാഥമിക തെളിവുകൾ അന്വേഷണ ഏജൻസിക്ക് നൽകിയിട്ടുണ്ടെന്നും അനിൽ അക്കര വ്യക്തമാക്കി.

Comments (0)
Add Comment