യുഡിഎഫ് തരംഗം ആഞ്ഞടിക്കും; അയ്യന്റെ സ്വര്‍ണ്ണം കട്ടവര്‍ക്ക് ജനകീയ കോടതി ശിക്ഷ നല്‍കുമെന്ന് കെ.സി. വേണുഗോപാല്‍

Jaihind News Bureau
Thursday, April 9, 2026

ആലപ്പുഴ: കേരളത്തില്‍ യുഡിഎഫ് തരംഗമാണ് നിലനില്‍ക്കുന്നതെന്നും നൂറിലധികം സീറ്റുകള്‍ നേടി മുന്നണി അധികാരത്തില്‍ തിരിച്ചെത്തുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ പണമൊഴുക്കിനെയും പിണറായി സര്‍ക്കാരിന്റെ പ്രളയകാല വീഴ്ചകളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാമെന്ന് ബിജെപി വിചാരിക്കേണ്ടെന്നും ജനങ്ങളുടെ മനസ്സ് വാങ്ങാന്‍ അവര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ കാറ്റഗറി മണ്ഡലങ്ങളെന്ന് പറഞ്ഞ് ബിജെപി കേരളത്തില്‍ വ്യാപകമായി പണം ഒഴുക്കുകയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു. വോട്ടിന് പണം നല്‍കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദത പാലിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്. യുഡിഎഫ് മുന്നോട്ടുവെച്ച ഗ്യാരന്റികളില്‍ വിശ്വസിച്ചുള്ള വോട്ടിംഗാണ് സംസ്ഥാനത്ത് നടക്കുന്നത്. അതോടൊപ്പം, അയ്യന്റെ സ്വര്‍ണ്ണം കട്ടവര്‍ക്ക് ജനകീയ കോടതി ഇന്നുതന്നെ ശിക്ഷ നല്‍കുമെന്നും ശബരിമല വിഷയം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മഹാപ്രളയം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളിലും അദ്ദേഹം മറുപടി ആവശ്യപ്പെട്ടു. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതെ മഹാപ്രളയമുണ്ടാക്കി ജനങ്ങളെ മുക്കിക്കൊന്നത് ഭരണപക്ഷം തന്നെയാണെന്ന ആരോപണം ഗൗരവകരമാണ്. ഇത് സംബന്ധിച്ച ശബ്ദസന്ദേശം വ്യാജമാണെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും, പ്രളയം സൃഷ്ടിച്ചതിന് ജനങ്ങളോട് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം നേതൃത്വത്തെയും അദ്ദേഹം വിമര്‍ശിച്ചു. വി.എസ്. അച്യുതാനന്ദന്‍ സജീവമായി രംഗത്തുണ്ടായിരുന്നെങ്കില്‍ ഇന്നത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നടപടികളെ അദ്ദേഹം ചോദ്യം ചെയ്യുമായിരുന്നു. വി.എസ് കഴിഞ്ഞാല്‍ ചോദ്യം ചോദിക്കാന്‍ ആര്‍ജ്ജവമുള്ള നേതാവ് ജി സുധാകരനാണെന്നും സുധാകരന് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യം തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി തീരുമാനിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. നിലവിലെ പോളിംഗ് നില യുഡിഎഫിന് വലിയ വിജയം നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.