ലെബനനില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; 89 മരണം, വെടിനിര്‍ത്തല്‍ പാളി

Jaihind News Bureau
Thursday, April 9, 2026

ബെയ്‌റൂത്ത്: യു.എസും ഇറാനും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണകളെ അപ്രസക്തമാക്കി ലെബനനില്‍ ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം. ബെയ്‌റൂത്ത് അടക്കം രാജ്യത്തെ നൂറോളം കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 89 പേര്‍ കൊല്ലപ്പെടുകയും എഴുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ പശ്ചിമേഷ്യയില്‍ പ്രഖ്യാപിക്കാനിരുന്ന വെടിനിര്‍ത്തലിന്റെ ഭാവി ആശങ്കയിലായി.

ടയര്‍ നഗരത്തിലെ ജനവാസ മേഖലയിലുള്ള ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നു. ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് മറുപടിയായി ഹിസ്ബുള്ള വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ്-മിസൈല്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിന്റേത് ‘കാടത്തം’ ആണെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ വിശേഷിപ്പിച്ചു. ടയര്‍ നഗരത്തില്‍ ആക്രമണത്തിന് മുന്‍പ് ജനങ്ങള്‍ ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്.) മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലെബനനിലെ ആക്രമണത്തിന് പിന്നാലെ ആഗോള എണ്ണവിപണിയെ ബാധിക്കുന്ന നിര്‍ണ്ണായക നീക്കവുമായി ഇറാന്‍ രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം ഇറാന്‍ തടഞ്ഞതായാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ ധാരണയുടെ പ്രധാന നിബന്ധനകളിലൊന്ന് കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുക എന്നതായിരുന്നു. എന്നാല്‍ ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍, ഇന്ന് രാവിലെ രണ്ട് ടാങ്കറുകളെ മാത്രം കടത്തിവിട്ട ശേഷം ബാക്കിയുള്ളവ ഇറാന്‍ തടഞ്ഞു. ഇസ്രയേലിന്റെ പ്രകോപനം തുടരുന്നത് മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.