ചട്ടലംഘനം വ്യാപകം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, April 9, 2026

നിശബ്ദ പ്രചാരണ സമയപരിധി കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെ വ്യാപകമായ പരസ്യപ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തതിനാലാണ് കേന്ദ്ര കമ്മീഷനെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ചട്ടലംഘനങ്ങള്‍ തടയുന്നതില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിശബ്ദ പ്രചാരണ ദിവസം ചട്ടലംഘനങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഡിഎഫും എന്‍ഡിഎയും ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കച്ചു. തിരുവനന്തപുരം നേമത്ത് ബിജെപി മദ്യം ഒഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നതായും എല്‍ഡിഎഫ് ആരോപിച്ചു. പരാതി നല്‍കിയിട്ടും കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന് അവര്‍ വിമര്‍ശിച്ചു.

അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. ശിവകുമാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ കണ്ടെത്തിയത് സംഘര്‍ഷത്തിന് കാരണമായി. സിപിഎം പ്രാദേശിക നേതാക്കളുടെ വീടുകളില്‍ നിന്നാണ് പോലീസ് ഈ പോസ്റ്ററുകള്‍ കണ്ടെടുത്തത്. പലയിടങ്ങളിലും വോട്ടിനായി പണം നല്‍കുന്നതായും എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇത്തരം വിവാദങ്ങള്‍ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ കമ്മീഷന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.