
ജമ്മു കശ്മീരില്‍ നിരോധിത സംഘടനയായ ലഷ്കര്‍-ഇ-തയ്ബയുമായി ബന്ധപ്പെട്ട പ്രധാന ഭീകരശൃംഖല പോലീസ് തകര്‍ത്തു. രണ്ട് പാകിസ്ഥാന് ഭീകരര്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് സുരക്ഷാസേന പിടികൂടിയത്. 16 വര്‍ഷം മുമ്പ് ഇന്ത്യയിലെത്തുകയും ലഷ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തിരുന്ന അബ്ദുള്ള (അബു ഹുറൈറ) എന്ന പാക് ഭീകരനാണ് പിടിയിലായവരില്‍ പ്രധാനി. ഉസ്മാന് (ഖുബൈബ്) എന്ന മറ്റൊരു പാകിസ്ഥാന് ഭീകരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കുകയും ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്ത മൂന്ന് പ്രാദേശിക സഹായികളെയും പോലീസ് തിരിച്ചറിഞ്ഞു. ശ്രീനഗര്‍ സ്വദേശികളായ മുഹമ്മദ് നഖീബ് ഭട്ട്, ആദില്‍ റാഷിദ് ഭട്ട്, ഗുലാം മുഹമ്മദ് മിര്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. അറസ്റ്റിലായ രണ്ട് പാക് ഭീകരരും പോലീസിന്റെ ‘എ’ കാറ്റഗറി പട്ടികയില്‍ ഉള്‍പ്പെട്ടവരായിരുന്നു. ഏകദേശം 40 വിദേശ ഭീകരരെ നിയന്ത്രിച്ചിരുന്ന ഇവര്‍, വ്യാജ രേഖകള്‍ ഉപയോഗിച്ച് ജമ്മു കശ്മീരിലും മറ്റ് സംസ്ഥാനങ്ങളിലും ഭീകരശൃംഖല സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
ശൃംഖലയുടെ പ്രവര്‍ത്തനം കണ്ടെത്തുന്നതിനായി ജമ്മു കശ്മീരിന് പുറമെ രാജസ്ഥാന്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ 19 കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡുകള്‍ നടത്തി. ശ്രീനഗറിലെയും മറ്റ് നഗരങ്ങളിലെയും ഒളിത്താവളങ്ങളില്‍ നിന്ന് എകെ-47 റൈഫിളുകള്‍, പിസ്റ്റളുകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു. ഇവര്‍ നിയന്ത്രിച്ചിരുന്ന ഭീകരരില്‍ ബഹുഭൂരിപക്ഷവും നേരത്തെ സൈന്യവുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിരുന്നു.