ഐപിഎൽ പൂരം മാർച്ച് 28 മുതൽ; മത്സരക്രമം രണ്ട് ഘട്ടങ്ങളായി പുറത്തിറക്കാൻ ബിസിസിഐ

Jaihind News Bureau
Friday, February 27, 2026

ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്തൊൻപതാം സീസൺ മാർച്ച് 28-ന് ആരംഭിക്കും. നേരത്തെ മാർച്ച് 26-ന് തുടങ്ങാനായിരുന്നു ബിസിസിഐ ലക്ഷ്യമിട്ടിരുന്നതെങ്കിലും, പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഗവേണിംഗ് കൗൺസിൽ തീയതി രണ്ട് ദിവസം കൂടി നീട്ടുകയായിരുന്നു. മെയ് 31-നാണ് ആവേശകരമായ ഫൈനൽ പോരാട്ടം നടക്കുക. അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാത്തതാണ് ഐപിഎൽ പൂർണ്ണമായ ഷെഡ്യൂൾ വൈകാൻ കാരണം. തിരഞ്ഞെടുപ്പ് തീയതികൾ വരുന്ന മുറയ്ക്ക് രണ്ട് ഘട്ടങ്ങളായി മത്സരക്രമം പുറത്തിറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) കളിക്കുന്ന ഉദ്ഘാടന മത്സരത്തിന്റെ വേദിയെച്ചൊല്ലി വലിയ ചർച്ചകളാണ് നടക്കുന്നത്. കഴിഞ്ഞ ജൂണിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന വിജയാഘോഷത്തിനിടെയുണ്ടായ അപകടത്തിൽ 11 പേർ മരിച്ച സംഭവം വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആർസിബിയുടെ ഹോം മത്സരങ്ങൾ ബെംഗളൂരുവിന് പുറത്തുള്ള നവി മുംബൈ, റായ്‌പൂർ അല്ലെങ്കിൽ പുനെ എന്നിവിടങ്ങളിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. വേദിയുടെ കാര്യത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമായി ആർസിബി മാനേജ്‌മെന്റ് ചർച്ചകൾ നടത്തിവരികയാണ്.

മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ ഐപിഎൽ സീസൺ എന്ന പ്രത്യേകതയും 2026-നുണ്ട്. സഞ്ജുവിന്റെ മഞ്ഞക്കുപ്പായത്തിലെ അരങ്ങേറ്റം കാണാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളുടെ ഹോം മത്സരങ്ങൾ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലായതിനാൽ, അടുത്തയാഴ്ച ചേരുന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിൽ സുരക്ഷയും വേദികളും സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.