
ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി ആർഎസ്എസിനെ കടന്നാക്രമിച്ചത്. സത്യത്തിനല്ല, മറിച്ച് അധികാരത്തിനാണ് ആർഎസ്എസ് പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അഞ്ച് ദിവസത്തെ ജർമ്മൻ സന്ദർശനത്തിന്റെ ഭാഗമായി ഓവർസീസ് ഇന്ത്യൻ കോൺഗ്രസ് സംഘടിപ്പിച്ച ‘കണക്റ്റിംഗ് കൾച്ചേഴ്സ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസും കോൺഗ്രസും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.
ഇന്ത്യൻ സംസ്കാരം എന്നും സത്യത്തിൽ അധിഷ്ഠിതമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഏത് മതം പരിശോധിച്ചാലും അവയെല്ലാം അടിസ്ഥാനപരമായി സത്യത്തെ പിന്തുടരാനാണ് ആവശ്യപ്പെടുന്നത്. കോൺഗ്രസും മഹാത്മാഗാന്ധിയും പ്രവാസി ഇന്ത്യക്കാരും ഈ സത്യത്തെ സംരക്ഷിക്കുമ്പോൾ ആർഎസ്എസ് അതിന് തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യം എന്നത് വെറുമൊരു ഭരണ സംവിധാനമല്ലെന്നും അതൊരു വലിയ ഉത്തരവാദിത്തമാണെന്നും പറഞ്ഞ അദ്ദേഹം, ആഗോളതലത്തിലെ അസമത്വങ്ങൾ പരിഹരിക്കാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം അത്യാവശ്യമാണെന്നും കൂട്ടിച്ചേർത്തു.
ജർമ്മനി സന്ദർശനത്തിനിടെ ഒട്ടേറെ പ്രമുഖ നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ചകൾ നടത്തി. മുൻ ജർമ്മൻ ചാൻസലർ ഓലാഫ് ഷോൾസുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആഗോള രാഷ്ട്രീയ വിഷയങ്ങൾ, വ്യാപാരം, ഇന്ത്യ-ജർമ്മനി ബന്ധം ശക്തിപ്പെടുത്തൽ എന്നിവ ചർച്ചയായി. കൂടാതെ ജർമ്മനിയുടെ ഉപചാൻസലർ ലാർസ് ക്ലിംഗ്ബെയിൽ, പരിസ്ഥിതി-കാലാവസ്ഥാ സംരക്ഷണ മന്ത്രി കാർസ്റ്റൺ ഷ്നൈഡർ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി ഓവർസീസ് ഇന്ത്യൻ കോൺഗ്രസ് അറിയിച്ചു.