ന്യൂനപക്ഷ കമ്മീഷനുകള്‍ പ്രവര്‍ത്തനരഹിതം: ഒഴിവുകള്‍ നികത്തുന്നില്ല; നിയമനങ്ങളില്‍ കേന്ദ്രത്തിന് മറുപടിയില്ല

Jaihind News Bureau
Sunday, December 7, 2025

ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെയും ചെയര്‍പേഴ്‌സന്റെയും ഒഴിവുകള്‍ നികത്താത്തതിനാല്‍ കമ്മീഷന്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായിരിക്കുകയാണെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പുമന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ അറിയിച്ചു. എ.എ. റഹീം എം.പി.യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും അന്വേഷിച്ച് നടപടിയെടുക്കാനുള്ള നിയമ സംവിധാനമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. എന്നാല്‍ ഒഴിവുകള്‍ കാരണം കമ്മീഷന്‍ സ്തംഭിച്ച അവസ്ഥയിലാണ്. ഈ വര്‍ഷം ഏപ്രിലില്‍ ചെയര്‍പേഴ്‌സണ്‍ ഇക്ബാല്‍ സിംഗ് രാജിവെച്ച ശേഷം കമ്മീഷന്റെ പ്രവര്‍ത്തനം സമ്പൂര്‍ണ്ണമായി നിലച്ചു. 2017-ല്‍ കേവലം മൂന്ന് പരാതികളായിരുന്നത് 2024-25 ആയപ്പോഴേക്കും 217 ആയി വര്‍ദ്ധിച്ചു. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്കു പുറമെ പ്രധാന ന്യൂനപക്ഷ മതവിഭാഗങ്ങളായ പാഴ്‌സി, മുസ്ലീം, ബുദ്ധിസ്റ്റ്, ജെയിന്‍, സിഖ്, ക്രിസ്ത്യന്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന അംഗങ്ങളുടെ ഒഴിവുകളും നികത്തിയിട്ടില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്രിസ്ത്യന്‍ വിഭാഗത്തെ പ്രതിനിധീകരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. കേന്ദ്രമന്ത്രിയായിരുന്ന ജോര്‍ജ് കുര്യനാണ് ഏറ്റവും ഒടുവില്‍ അംഗമായിരുന്ന ക്രൈസ്തവ പ്രതിനിധി. കമ്മീഷനിലെ ഒഴിവുകള്‍ നികത്താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് എഐഎഡിഎംകെ അംഗം ഇമ്പ ദുരൈയുടെ ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനത്തെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പര്യമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കാനായി 2004-ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെയും സ്ഥിതി ദയനീയമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഈ കമ്മീഷനിലും സാഹിദ് അക്തര്‍ എന്ന ഒറ്റ അംഗം മാത്രമാണുള്ളത്. മുന്‍ ചെയര്‍പേഴ്‌സണ്‍ റിട്ട. ജസ്റ്റിസ് നരേന്ദര്‍ കുമാര്‍ ജെയിന്‍ 2023 സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയാക്കിയതിനുശേഷമാണ് ഒഴിവുണ്ടായത്. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്മീഷനില്‍ മൂന്ന് അംഗങ്ങളും ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുടെ റാങ്കിലുള്ള ചെയര്‍പേഴ്‌സണും ഉണ്ടാകണമെന്നാണ് വ്യവസ്ഥ.

നിയമനങ്ങളിലെ ഈ കാലതാമസം ഇരു കമ്മീഷനുകളുടെയും പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന വേളയില്‍ ബി.ജെ.പി.യുടെ ന്യൂനപക്ഷ പ്രേമത്തിലെ ഇരട്ടത്താപ്പ് തുറന്നുകാണിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.