ഏറ്റുമാനൂരില്‍ യുവതിയുടെയും, മക്കളുടെയും മരണത്തില്‍ ഭര്‍ത്താവിനെതിരെ പരാതി; മൂവരുടെയും സംസ്‌കാര ചടങ്ങുകള്‍ വൈകുന്നു

Jaihind News Bureau
Friday, April 18, 2025

കോട്ടയം ഏറ്റുമാനൂരില്‍ വീട്ടമ്മയുടേയും മക്കളുടെയും മരണത്തില്‍ ഭര്‍ത്താവ് ജിമ്മിയ്‌ക്കെതിരേ പരാതി. യുവതിയുടെ പിതാവും സഹോദരങ്ങളുമാണ് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഭര്‍തൃ വീട്ടില്‍ നിന്നും നേരിട്ട മാനസിക പീഡനത്തെ തുടര്‍ന്നാണ് ജിസ്‌മോള്‍ മക്കള്‍ക്കൊപ്പം പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം.. അസ്വാഭാവിക മരണം സംബന്ധിച്ചുള്ള കേസില്‍ പോലീസ് ജിസ്‌മോളുടെ അച്ഛന്റെയും, സഹോദരന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി…

കോട്ടയം ഏറ്റുമാനൂരില്‍ അഭിഭാഷകയായ യുവതി മക്കള്‍ക്കൊപ്പം ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജിമ്മിയുടെ കുടുംബത്തിനും എതിരെ യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യ ചെയ്ത ജിസ് മോളുടെ പിതാവ് തോമസ്, സഹോദരന്‍ ജിറ്റു, സഹോദരി ടിസ് മരിയ തോമസ് എന്നിവരാണ് രാവിലെ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി പരാതി നല്‍കിയത്. ജിസ് മോള്‍ക്ക് ഭര്‍തൃ വീട്ടില്‍ നിന്നും ക്രൂരമായ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നതായി ഇവര്‍ ആരോപിക്കുന്നു. ജിമ്മിയുടെ അമ്മയും സഹോദരിയും ഇവരെ മാനസികമായി ദ്രോഹിച്ചിരുന്നു എന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് കുടുംബം പോലീസില്‍ മൊഴി നല്‍കി.

അതേസമയം , ജിസ്‌മോളുടെയും പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.. മൂവരുടെയും സംസ്‌കാര ചടങ്ങുകള്‍ ഏതു പള്ളിയില്‍ നടത്തണം എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഭര്‍ത്താവായ ജിമ്മിയുടെ ഇടവകയില്‍ നടത്തരുതെന്ന വീട്ടുകാരുടെ അഭ്യത്ഥന സഭയുടെ ആചാരത്തിന് എതിരാണെന്ന വാദത്തെതുടര്‍ന്നാണ് വൈകുന്നത്. ശനിയാഴ്ച സംസ്‌കാര ചടങ്ങുകള്‍ ഉണ്ടായേക്കും എന്നാണ് സൂചന…