തലസ്ഥാനത്ത് ഇനി സിനിമാക്കാലം… മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും; 82 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

Jaihind News Bureau
Friday, December 12, 2025

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകള്‍ കോര്‍ത്തിണക്കി മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്‌കെ) ഇന്ന് തലസ്ഥാന നഗരിയില്‍ തിരി തെളിയും. വൈകുന്നേരം ആറ് മണിയോടെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 12 മുതല്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ഈ ചലച്ചിത്രോത്സവത്തില്‍ 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.

മേളയുടെ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത് ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന്‍ 36’ ആണ്. പലസ്തീന്‍ ജനതയുടെ പ്രതിരോധത്തിന്റെയും ചരിത്രത്തിന്റെയും ശക്തമായ അടയാളപ്പെടുത്തലുകളാണ് ഈ ചിത്രം. 1936-ലെ പലസ്തീന്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചരിത്ര സിനിമ ടോക്കിയോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച ചിത്രങ്ങള്‍ സുവര്‍ണ്ണചകോരം, രജതചകോരം പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കും.

ആഫ്രിക്കന്‍ സിനിമയുടെ വക്താവും മൗറിത്താനിയന്‍ സംവിധായകനുമായ അബ്ദുറഹ്‌മാനെ സിസാക്കോയ്ക്ക് ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ആദരിക്കും. ആഗോളവല്‍ക്കരണം, പലായനം, സ്വത്വം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ ‘ടിംബുക്തു’, ‘ബ്ലാക്ക് ടീ’ തുടങ്ങിയ ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങള്‍ ‘ദ ഗ്ലോബല്‍ ഗ്രിയോട്ട്: സിസാക്കോസ് സിനിമാറ്റിക് ജേര്‍ണി’ എന്ന പ്രത്യേക പാക്കേജില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ ഈജിപ്ഷ്യന്‍ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിഖ്യാത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി റിട്രോസ്പെക്ടിവ് വിഭാഗവും ഒരുക്കിയിട്ടുണ്ട്.

ചലച്ചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതി ‘റെസ്റ്റോര്‍ഡ് ക്ലാസിക്കുകള്‍’ എന്ന വിഭാഗത്തില്‍ പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് കീസ്ലോവ്‌സ്‌കിയുടെ ‘ബ്ലൈന്‍ഡ് ചാന്‍സ്’, സെര്‍ജി ഐസന്‍സ്റ്റീന്റെ ‘ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍’, ചാര്‍ളി ചാപ്ലിന്റെ ‘ദി ഗോള്‍ഡ് റഷ്’ എന്നിവയുടെ പുനരുദ്ധരിച്ച പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പാടാത്ത പൈങ്കിളി’ എന്ന മലയാള ക്ലാസിക്കും ഈ വിഭാഗത്തിലുണ്ട്. പ്രശസ്ത സംവിധായകന്‍ ക്വെന്റിന്‍ ടറന്റിനോയുടെ മാസ്റ്റര്‍പീസായ ‘പള്‍പ്പ് ഫിക്ഷന്‍’ 4K റെസ്റ്റോര്‍ ചെയ്ത പതിപ്പ് ‘സ്‌പെഷ്യല്‍ സ്‌ക്രീനിംഗ്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രേക്ഷകര്‍ക്ക് ആവേശമാകും.

ഇന്ത്യന്‍ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിര്‍സയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും ഇന്തോനേഷ്യന്‍ സിനിമയുടെ ആധുനിക മുഖമായ ഗാരിന്‍ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങളും വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശനത്തിനെത്തും. ലോകമെമ്പാടുമുള്ള 57 സിനിമകള്‍ ഉള്‍പ്പെടുന്ന ലോക സിനിമ വിഭാഗം ആണ് പ്രേക്ഷകര്‍ക്ക് മുമ്പിലുള്ള മറ്റൊരു പ്രധാന കാഴ്ച വിരുന്ന്. ‘മലയാള സിനിമ ഇന്ന്’, ‘ഇന്ത്യന്‍ സിനിമ ഇന്ന്’ എന്നീ വിഭാഗങ്ങള്‍ സമകാലിക സിനിമയുടെ പുതിയ പാഠങ്ങള്‍ സമ്മാനിക്കും. ഡിസംബര്‍ 11-ന് നടി ലിജോമോള്‍ ജോസ് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങി കിറ്റ് വിതരണത്തിന് തുടക്കമിട്ടിരുന്നു.