തിരുവനന്തപുരം: ഗുണ്ടാ ബന്ധം വ്യക്തമായതിന് പിന്നാലെ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും സ്ഥലം മാറ്റി. 5 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. ഗോപകുമാർ, അനൂപ് കുമാർ, ജയൻ, കുമാർ, സുധി കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. റൂറൽ എസ് പി ഡി ശില്പയുടേതാണ് നടപടി.
സ്റ്റേഷനിലെ സ്വീപ്പർ തസ്തികയിലുള്ളവരെ മാറ്റിയില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 25 പേരെയും മാറ്റിയത്. പകരം 25 പേരെ സ്റ്റേഷനിൽ നിയമിച്ചു.
അതേസമയം അയിരൂർ എസ് എച്ച് ഒ ആയിരുന്ന ജെ.എസ്. അനിൽ, മലയിൻകീഴ് എസ് എച്ച് ഒ സൈജു എന്നിവരെ പിരിച്ച് വിട്ടേക്കും രണ്ട് പീഡനക്കേസുകളിൽ പ്രതിയാണ് എസ് എച്ച് ഓ സൈജു. റിസോർട്ടിൽ നിന്ന് പിരിവ് നടത്താൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണമാണ് ജെഎസ് അനിൽ നേരിടുന്നത്.
ഗുണ്ടാ ബന്ധത്തിൽ കടുത്ത നടപടി എടുത്ത് മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍.