പ്രതിഷേധം കത്തുന്നു ; യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു മാർച്ചുകള്‍ക്ക് നേരെ ഇന്നും പൊലീസ് അതിക്രമം ; നിരവധി പ്രവർത്തകർക്ക് പരിക്ക്

Jaihind News Bureau
Wednesday, September 16, 2020

 

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും വ്യാപകപ്രതിഷേധം. വിവിധയിടങ്ങളില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം സംഘർഷത്തിലും ലാത്തിച്ചാർജ്ജിലുമെത്തി. പൊലീസ് അതിക്രമത്തില്‍ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിക്കുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് വനിതാപ്രവർത്തകർ പ്രതിഷേധിച്ചു. കൊല്ലം കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്കു പരിക്കേറ്റു. കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് കളക്ടറേറ്റിന്‍റെ തെക്കേ ഗേറ്റിൽ പൊലീസ് തടഞ്ഞു.

കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കമ്മീഷണർ ഓഫീസ് മാർച്ചിന് നേരെയും പൊലീസ് ലാത്തിവീശി.  അതിക്രമത്തിൽ നിരവധി പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. ഡി.സി .സി ഓഫീസിൽ നിന്നും പ്രകടനമായെത്തിയ നൂറോളം  പ്രവർത്തകരെ കമ്മീഷണർ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. ആദ്യം ജലപീരങ്കി പ്രയോഗിച്ച പൊലീസ് വിദ്യാർത്ഥികൾ പിരിഞ്ഞ് പോകാൻ തയ്യാറാകാതായതോടെ ലാത്തിവീശി. പൊലീസ് വാഹനത്തിൽ വെച്ചും കെ.എസ്.യു പ്രവർത്തകർക്ക് മർദ്ദനമേറ്റു.