” മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്” : സി. ദിവാകരന്‍റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വി.എസ്

Jaihind Webdesk
Monday, May 20, 2019

സി. ദിവാകരനെതിരെ ആഞ്ഞടിച്ച് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.  ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ലെന്നും തോമസ് ഐസക്കിനെതിരായ വിമര്‍ശനത്തില്‍ വി.എസ് പറയുന്നു. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ പരാജയമാണെന്നും വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രി സി.പി.ഐയെ അവഗണിച്ചെന്നും സി. ദിവാകരന്‍റെ വിമര്‍ശിച്ചിരുന്നു.

ഭരണ പരിഷ്‌കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്നും വി.എസ് പറയുന്നു.

വി.എസ്. സര്‍ക്കാരിന്‍റെ കാലത്ത് സി.പി.ഐ.യെ അവഗണിച്ചെന്നും അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് സിപിഐ. മന്ത്രിമാരുടെ ഫയലുകള്‍ അനാവശ്യമായി വൈകിപ്പിച്ചെന്നും സി. ദിവാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വി.എസ്. സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിമാര്‍ക്കിടയില്‍ രൂക്ഷമായ തര്‍ക്കംനിലനിന്നിരുന്നു. ധനകാര്യ മന്ത്രിക്ക് കൊമ്പൊന്നുമില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍റെ മുന്നില്‍ ശക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും സി.ദിവാകരന്‍ പറഞ്ഞു. ധനകാര്യ മന്ത്രിക്ക് എല്ലാ വകുപ്പിലും കയറി മേയാനുള്ള അധികാരമൊന്നുമില്ലെന്നും  നിലവില്‍ വി.എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ പൂര്‍ണ പരാജയമാണെന്നും സി. ദിവാകരന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് വി.എസ് അച്യുതാനന്ദനെ ചൊടിപ്പിച്ചത്.

വി.എസ് അച്യുതാനന്ദന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ പരിഷ്കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.

ഭരണ പരിഷ്കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്‍റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റുമില്ല.