‘വിഴിഞ്ഞം പദ്ധതി ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലം’; കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി എം വിന്‍സെന്റ് എംഎല്‍എ

Jaihind News Bureau
Friday, May 2, 2025

വിഴിഞ്ഞം പദ്ധതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് കോവളം എംഎല്‍എ എം വിന്‍സെന്റ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചതിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ചാണ്ടി ഉമ്മന്‍ എംഎല്‍എ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.

വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവാണ് ഉമ്മന്‍ചാണ്ടി എന്നും എന്ത് പഴി കേട്ടാലും പദ്ധതി പൂര്‍ത്തിയാക്കും എന്ന ഉമ്മന്‍ചാണ്ടിയുടെ ദൃഢനിശ്ചയത്തിന്റെയും, കഠിനാധ്വാനത്തിന്റെയും ഫലമാണ് വിഴിഞ്ഞമെന്നും എം വിന്‍സെന്റ് പറഞ്ഞു. കല്ലിട്ടാല്‍ പദ്ധതി ആവില്ല പക്ഷെ കരാര്‍ ഒപ്പിട്ടാല്‍ പദ്ധതിയാവും എന്ന എല്‍ഡിഎഫിന്റെ വാദത്തെ അദ്ദേഹം പരിഹസിച്ചു. കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ മേല്‍നോട്ട പ്രവര്‍ത്തനം മാത്രമാണ് സര്‍ക്കാരിന് ചെയ്യാനുള്ളത്, അത് പോലും കൃത്യമായി ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്നു പുലര്‍ച്ചെയാണ് പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറ എം വിന്‍സെന്റ് എംഎല്‍എ സന്ദര്‍ശിച്ചത്. തുടര്‍ന്ന് അദ്ദേഹം കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി. ഉമ്മന്‍ചാണ്ടിക്ക് പ്രണാമം അര്‍പ്പിച്ചുവേണം തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതെന്നും എം വിന്‍സെന്റ് പറഞ്ഞു. വികസനകാര്യത്തില്‍ രാഷ്ട്രീയം കണ്ട് അത് സ്വന്തം നേട്ടമാക്കി മാറ്റുന്നത് സിപിഎമ്മിന് ഗുണകരമാകുമെങ്കിലും നാടിന് ഗുണകരമാകില്ലെന്നും എം വിന്‍സെന്റ് പ്രതികരിച്ചു.

അതേ സമയം വിഴിഞ്ഞം പദ്ധതിക്ക് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കല്ല് മാത്രം ഇട്ടു എന്ന പ്രചാരണം പച്ചക്കള്ളമാണെന്ന്്് ചാണ്ടി ഉമ്മന്‍ എംഎല്‍എ വ്യക്തമാക്കി. പദ്ധതിയുടെ തറക്കില്ലിട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പണി തുടങ്ങിയിരുന്നു എന്ന് ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്യാതെ ക്രെഡിറ്റ് എടുക്കാന്‍ പി ആര്‍ വര്‍ക്ക് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.