തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയിലേക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നീളുന്നു. വിനോദിനി ആറുവര്‍ഷത്തിനിടെ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതില്‍ പലതിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡിയുടെ നീക്കം.
കൂടുതൽ വിവരങ്ങള്‍ ശേഖരിച്ചശേഷമാകും വിനോദിനിയെ ചോദ്യംചെയ്യുക. ഇതിന് മുന്നോടിയായാണ് ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ്, മുഹമ്മദ് അനൂപുമായും ബിനീഷുമായും സാമ്പത്തിക ഇടപാട് നടത്തിയ കോഴിക്കോട് സ്വദേശി റഷീദ്, സുഹൃത്ത് അരുൺ, ഡ്രൈവർ അനിക്കുട്ടൻ എന്നിവരെ ചോദ്യംചെയ്യാൻ തീരുമാനിച്ചത്.
ബിനീഷിന്റെയും ബിനോയിയുടെയും സാമ്പത്തിക ഇടപാടുകളുടെ മേൽനോട്ടം വിനോദിനിക്കായിരുന്നന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇരുവരുടെയും അക്കൗണ്ടുകളിൽ പണം സൂക്ഷിക്കുന്നതിന് പകരം തന്റെ വിശ്വസ്തരുടെ അക്കൗണ്ടുകളിലാണ് വിനോദിനി പണം നിക്ഷേപിച്ചിരുന്നത്. ആറുവർഷത്തിനിടയിൽ ഇത്തരത്തിൽ കോടികളുടെ സാമ്പത്തിക ഇടപാടുകൾ വിനോദിനി നടത്തിയിട്ടുണ്ട്.