കൂട്ടസ്ഥലംമാറ്റം : സർക്കാരിന്‍റേത് പ്രതികാരനടപടി ; സ്റ്റാലിനിസ്റ്റ് ഭരണമാണോ നടക്കുന്നതെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം : മരംമുറി വിവാദത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമപ്രകാരം നിയമിച്ച ഉദ്യോഗസ്ഥരെ നീക്കാന്‍ സ്റ്റാലിനിസ്റ്റ് ഭരണമാണോ കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന്‍റേത് പ്രതികാരനടപടിയെന്നും അദ്ദേഹം പറഞ്ഞു.

അഡീഷണല്‍ സെക്രട്ടറിമാരായ ഗിരിജ കുമാരിയെയും ബെന്‍സിയെയും ഉൾപ്പെടെ നിരവധി പേരെയാണ് റവന്യൂ വകുപ്പില്‍ നിന്ന് മാറ്റിയത്. സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ ബെന്‍സിയെ  കാർഷിക കടാശ്വാസ കമ്മീഷനിലേക്കാണ് മാറ്റി നിയമിച്ചത്.

മരം മുറി ഉത്തരവ് നിയമവിരുദ്ധമെന്ന് ഫയലില്‍ എഴുതിയ അഡീഷണൽ സെക്രട്ടറി ഗിരിജാകുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് മാറ്റിയത്. മരംമുറിയുമായി ബന്ധപ്പെട്ട കറന്‍റ്, നോട്ട് ഫയലുകള്‍ വിവരാവകാശം വഴി നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയോട് അവധിയില്‍പോകാനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. റവന്യൂവകുപ്പിലെ അഡീഷനല്‍ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശ വകുപ്പിലേക്കും മാറ്റി.

Comments (0)
Add Comment