തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടിലെ സിബിഐ അന്വേഷണം കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെന്ന സിപിഎം പ്രസ്താവനയ്‌ക്കെതിരെ വി.ഡി സതീശന്‍ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കത്തെഴുതിയിട്ടാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതെന്ന് വീരവാദം മുഴക്കിയവർ ഇപ്പോൾ അത് വിഴുങ്ങിയോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. അന്വേഷണം നടക്കുമ്പോള്‍ ആരാണ് ഞെട്ടുന്നതെന്ന് കാണാം എന്ന് ഭീഷണിപ്പെടുത്തിയവർ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.
‘സ്വർണ്ണക്കള്ളക്കടത്ത്, മയക്കുമരുന്ന്, ലൈഫ് മിഷനിലെ കൈക്കൂലി തുടങ്ങിയ നിരവധി കേസുകൾ അന്വേഷിച്ചു വരുമ്പോൾ സ്വന്തം വീട്ടുമുറ്റത്തും ഓഫീസിന്റെ മുന്നിലും എത്തുമ്പോൾ രാഷ്ട്രീയ ഗൂഢാലോചന എന്ന ഉമ്മാക്കി കാട്ടുന്ന സ്ഥിരം പതിവ് തുടരുകയാണോ?’- വി.ഡി സതീശന്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം കോൺസും ബി ജെ പി യും ചേർന്ന് നടത്തിയ ഗൂഢാലോചനയെന്ന് സി പി എം.
1. സോളാർ കേസിൽ ഉമ്മൻ ചാണ്ടി രാജി വയ്ക്കണമെന്നും അന്വേഷണം നടത്തണമെന്നും സി പി എമ്മും, കേ ന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബി.ജെ.പി.നേതാക്കളും പറഞ്ഞല്ലോ. അന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോ, ഇത് സി പി എം ബി ജെ പി ഗൂഢാലോചനയാണെന്ന് .
2. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു കത്തെഴുതിയിട്ടാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതെന്ന് വീരവാദം മുഴക്കിയവർ ഇപ്പോൾ അത് വിഴുങ്ങിയോ?
3. അന്വേഷണം നടക്കട്ടെ. അന്വേഷിച്ചു വരുമ്പോൾ ആരാണ് ഞെട്ടുന്നതെന്ന് കാണാം എന്ന് ഭീഷണിപ്പെടുത്തിയവർ എവിടെപ്പോയി?
4. സ്വർണ്ണക്കള്ളക്കടത്ത്, മയക്കുമരുന്ന്, ലൈഫ് മിഷനിലെ കൈക്കൂലി തുടങ്ങിയ നിരവധി കേസുകൾ അന്വേഷിച്ചു വരുമ്പോൾ സ്വന്തം വീട്ടുമുറ്റത്തും ഓഫീസിന്റെ മുന്നിലും എത്തുമ്പോൾ രാഷ്ട്രീയ ഗൂഢാലോചന എന്ന ഉമ്മാക്കി കാട്ടുന്ന സ്ഥിരം പതിവ് തുടരുകയാണോ?
എല്ലാത്തിനും കൃത്യമായ ഉത്തരം പറയേണ്ട സമയം ആയി.