ഓപ്പറേഷന്‍ കിയ: ഉധംപുരില്‍ രണ്ട് ജെയ്ഷെ ഭീകരരെ വധിച്ചു; ഭീകരതാവളം തകര്‍ത്ത് സുരക്ഷാസേന

Jaihind News Bureau
Wednesday, February 4, 2026

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപുരില്‍ നടന്ന ഏറ്റുമുട്ടലില്‍ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരില്‍ സംഘത്തിലെ മുതിര്‍ന്ന കമാന്‍ഡറായ മാവി ഉള്‍പ്പെടുന്നതായി സൈന്യം അറിയിച്ചു.

ഉധംപുരിലെ ബസന്ത്ഘട്ട് മേഖലയില്‍ ചൊവ്വാഴ്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ‘ഓപ്പറേഷന്‍ കിയ ‘ എന്ന പേരില്‍ നടത്തിയ സൈനിക നീക്കത്തിനിടെ ഭീകരരുടെ ഒളിത്താവളവും സേന തകര്‍ത്തു. മേഖലയിലുണ്ടായിരുന്ന ജെയ്ഷെ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ജമ്മു കശ്മീര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ആരംഭിച്ചത്.

ജമ്മു കശ്മീര്‍ പൊലീസ്, സിഐഎഫ് ഡെല്‍റ്റ സംഘം, സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്സ്, സിആര്‍പിഎഫ് എന്നിവ ചേര്‍ന്ന സംയുക്ത സംഘമാണ് നീക്കത്തിന് നേതൃത്വം നല്‍കിയത്. ഭീകരരുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി ക്യാമറ ഘടിപ്പിച്ച സ്നിഫര്‍ നായകളെയും ഉപയോഗിച്ചു.

ഒളിത്താവളം കണ്ടെത്തിയതിന് പിന്നാലെ രാത്രി മുഴുവന്‍ ഇരുപക്ഷവും തമ്മില്‍ വെടിവെപ്പ് തുടര്‍ന്നു. ഭീകരര്‍ ഒളിച്ചിരുന്ന ഗുഹ ലക്ഷ്യമാക്കി സൈന്യം ഗ്രനേഡുകളും പ്രയോഗിച്ചു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. ഒളിത്താവളത്തില്‍നിന്ന് എം4 റൈഫിളുകള്‍, എകെ-47 തോക്കുകള്‍, വന്‍തോതിലുള്ള സ്ഫോടകവസ്തുക്കള്‍ എന്നിവയും സേന കണ്ടെടുത്തു.