
കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് ഉറപ്പിച്ചു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറും 24 മണിക്കൂറിനുള്ളിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളം ഒരു പുതുയുഗപ്പിറവിക്കായി കാത്തിരിക്കുകയാണെന്നും, അതിനായി ജനങ്ങൾ വിധിയെഴുതാൻ തയ്യാറായിക്കഴിഞ്ഞെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
സീറ്റ് വിഭജന ചർച്ചകൾ അങ്ങേയറ്റം വിജയകരമായി പൂർത്തിയായതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. മുസ്ലിം ലീഗുമായുള്ള ചർച്ചകൾ വെറും അര മണിക്കൂറിനുള്ളിൽ തന്നെ പൂർണ്ണമായ ധാരണയിൽ എത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവമ്പാടി, പട്ടാമ്പി അടക്കമുള്ള മണ്ഡലങ്ങളിലെ സീറ്റ് വെച്ചുമാറ്റങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സമവായമായിട്ടുണ്ട്. സ്ഥാനാർത്ഥി പട്ടികയുടെ അന്തിമരൂപം ഉടൻ തന്നെ ജനങ്ങൾക്ക് മുന്നിലെത്തും.
കേരളത്തെ സാമ്പത്തികമായും സാമൂഹികമായും തകർത്തുതരിപ്പണമാക്കിയ നിലവിലെ സർക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. വികസന മുരടിപ്പും ധൂർത്തും മുഖമുദ്രയാക്കിയ ഭരണത്തിനെതിരെ ജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും, ഒരു മാറ്റം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ ജനം യു.ഡി.എഫിനെ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.