
ഇസ്രായേലും ഇറാനും തമ്മിലുള്ള പ്രത്യാക്രമണങ്ങള്‍ ശക്തമാകുന്നതിനിടെ ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തറിന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നത് ഇറാന്‍ തുടര്‍ന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക പാടമായ ‘സൗത്ത് പാര്‍സ്’ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
ഇറാനിലെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി സ്ഥിരീകരിച്ചു. എന്നാല്‍ ഈ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ പ്രകോപിതരായാണ് ഇസ്രായേല്‍ ഈ ആക്രമണം നടത്തിയത്. എന്നാല്‍ വാതക പാടത്തിന്റെ ഒരു ചെറിയ ഭാഗത്തിന് മാത്രമേ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളൂ. ‘ഈ ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് അറിവുണ്ടായിരുന്നില്ല. ഖത്തറിനും ഇതില്‍ യാതൊരു പങ്കുമില്ല,’ ട്രംപ് കുറിച്ചു. ഇറാനെതിരെ ഇനി ഇത്തരം ആക്രമണങ്ങള്‍ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.
സൗത്ത് പാര്‍സ് ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലെ അഞ്ച് ഊര്‍ജ്ജ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച പുലര്‍ച്ചെ ഖത്തറിലെ പ്രധാന എല്‍.എന്‍.ജി ഹബ്ബായ ‘റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിക്ക്’ നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഖത്തറിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ഈ കേന്ദ്രം ആക്രമിക്കപ്പെട്ടത് മേഖലയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഖത്തറിനെതിരായ ആക്രമണത്തെ ‘അന്യായവും അനാവശ്യവുമാണ്’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാന്‍ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി. ‘ഖത്തറിനെപ്പോലെയുള്ള ഒരു നിഷ്‌കളങ്ക രാജ്യം ആക്രമിക്കപ്പെട്ടാല്‍, ഇസ്രായേലിന്റെ സഹായമില്ലാതെ തന്നെ അമേരിക്ക സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡ് പൂര്‍ണ്ണമായും തകര്‍ക്കും. ഇറാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അത്ര ശക്തമായ പ്രഹരമായിരിക്കും അത്.’ – ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഫെബ്രുവരി 28-ന് ആരംഭിച്ച സംഘര്‍ഷം ആഗോള എണ്ണ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിലെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ‘ഹോര്‍മുസ് കടലിടുക്ക്’ ഇറാന്‍ ഫലത്തില്‍ അടച്ചതോടെ ആഗോള എണ്ണവില കുതിച്ചുയരുകയാണ്. മേഖലയിലെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നത് ലോകരാജ്യങ്ങളെ കടുത്ത ആശങ്കയിലാക്കുന്നു.