മൂന്ന് മാസത്തിനിടെ രണ്ട് പരോൾ; വിജിലൻസ് അന്വേഷണം നടക്കെ ടി.പി. പ്രതികൾക്ക് വീണ്ടും പരോൾ

Jaihind News Bureau
Monday, December 22, 2025

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് വീണ്ടും പരോൾ അനുവദിച്ചു. 15 ദിവസത്തെ പരോളാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ ടി.കെ. രജീഷിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ജനുവരി 10-ന് രജീഷ് ജയിലിൽ തിരികെ പ്രവേശിക്കണം. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രതികൾക്ക് പരോൾ ലഭിക്കുന്നത് എന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.

രണ്ടര മാസം ജയിലിൽ കഴിയുന്ന തടവുകാർക്ക് ലഭിക്കുന്ന സ്വാഭാവിക പരോൾ മാത്രമാണ് ഇതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. എന്നാൽ, ടി.പി. കേസ് പ്രതികൾക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് പരോൾ അനുവദിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. കൊടി സുനി ഉൾപ്പെടെയുള്ള പ്രതികൾക്ക് വഴിവിട്ട രീതിയിൽ പരോൾ അനുവദിക്കാൻ ജയിൽ ഡി.ഐ.ജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തിയ സാഹചര്യത്തിൽ, പുതിയ പരോൾ വാർത്തകൾ ജയിൽ വകുപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു.

ശിക്ഷിക്കപ്പെട്ട പ്രതികൾ ജയിലിന് പുറത്ത് യഥേഷ്ടം വിഹരിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. നേരത്തെ വിയ്യൂർ ജയിലിൽ പ്രതികൾ ഫോൺ ഉപയോഗിച്ചതും ലഹരിമരുന്ന് എത്തിച്ചതും വലിയ വാർത്തയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുമ്പോൾ തന്നെ പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചത് സർക്കാരിനും ജയിൽ ഭരണകൂടത്തിനും നേരെ വിരൽ ചൂണ്ടുന്നതാണ്.